കലാഭവൻ മണിയുടെ മരണവുമായി ബന്ധപ്പെട്ട കേസുകളില്‍ നടന്‍ ജാഫര്‍ ഇടുക്കി മാനസികമായി ഏറെ പ്രയാസപ്പെട്ടിരുന്നു. ഒരു വര്‍ഷത്തോളം സിനിമയില്‍ നിന്ന് മാറിനിന്നു. കേസുമായി ബന്ധപ്പെട്ടുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ തലക്കെട്ടുകളായതോടെ കേസുള്ള നടനെ പലരും വിളിക്കാതെയുമായി. ആരോപണങ്ങള്‍ സ്വസ്ഥത നശിപ്പിച്ചതോടെ സിനിമയില്‍ നിന്നും സ്വയം വിട്ടു നില്ക്കാന്‍ തീരുമാനിച്ചതാണെന്നും ജാഫര്‍ ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നു.
‘മണിയുമായുള്ള സൗഹൃദത്തിന്റെ പേരില്‍ ഇന്നും ഞങ്ങള്‍ നാല്‍പതു പേര്‍ തീ തിന്നു കൊണ്ടിരിക്കുകയാണ്. സൗഹൃദം ഉണ്ടായിരുന്നെന്ന് പറഞ്ഞിട്ട് കാര്യമില്ല, സിബിഐ ഏറ്റെടുത്ത കേസ് തെളിയുന്നതോടെ മാത്രമേ എന്നെ പോലെയുള്ള ആളുകള്‍ മണിയുടെ സുഹൃത്തായിരുന്നോ അതോ ഇല്ലാതാക്കാൻ ശ്രമിച്ചിരുന്ന ആളാണോ എന്നൊക്കെ തെളിയുകയുള്ളൂ.
ഏതുരാജ്യത്ത് പോയാലും മണി എന്നെ കൂടെക്കൂട്ടുമായിരുന്നു. ഒരുമിച്ച് ഒരുറൂമിൽ കിടന്നുറങ്ങുമായിരുന്നു. ഏറ്റവും അടുത്ത സുഹൃത്തായിരുന്നു. ലോകത്ത് എവിടെയൊക്കെ മലയാളികളുണ്ടോ അവരെല്ലാം ഒരുപോലെ ആരാധിക്കുന്ന നടനായിരുന്നു കലാഭവൻ മണി.’
‘അദ്ദേഹത്തിന്റെ മരണത്തിന്റെ രണ്ട് ദിവസം മുമ്പ് ഞാനും അവിടെ ചെന്നിരുന്നു എന്നതിനെ തുടർന്നാണ് പ്രശ്നങ്ങളുണ്ടാകുന്നത്. അതിന് ശേഷം സംവിധായകൻ എന്നെ സിനിമയിൽ കാസ്റ്റ് ചെയ്യാൻ വിസമ്മതിച്ചു.
വേറൊന്നും കൊണ്ടുമല്ല, അദ്ദേഹത്തെ അഭിനയിപ്പിച്ചാൽ േഡറ്റിന്റെ പ്രശ്നങ്ങളുണ്ടാകുമോ കേസും കാര്യങ്ങളും ഉള്ളതല്ലേ എന്നിങ്ങനെയുള്ള ചിന്തകൾ സ്വാഭാവികമായും അവർക്ക് ഉണ്ടാകും. അത് പിന്നെ സിനിമാ സെറ്റുകളിൽ സംസാരമായി, അങ്ങനെ ചാൻസുകൾ നഷ്ടപ്പെട്ടു. ഏകദേശം ഒരുകൊല്ലത്തോളം സിനിമാ ജീവിതത്തിൽ ഇടവേളയുണ്ടായി.’
‘തോപ്പില്‍ ജോപ്പനില്‍ അഭിനയിക്കാന്‍ മേക്കപ്പ് ഇട്ടതിന് ശേഷമാണ് പിന്മാറിയത്. േമക്കപ്പ് ഇട്ട് ഇരുന്നതിന് ശേഷം വല്ലാത്തൊരു ബുദ്ധിമുട്ട് തോന്നി. മണി ഭായി മരണപ്പെട്ട് രണ്ട് മാസങ്ങൾക്ക് ശേഷമായിരുന്നു ഈ സിനിമയുടെ ചിത്രീകരണം. ആ സമയത്ത് ഞാൻ പെട്ടന്ന് കുറെ ഓർമകളിലേയ്ക്ക് പോയി. അങ്ങനെ അത് വേണ്ടെന്ന് വെച്ചു. ചാനലുകളിലും പത്രങ്ങളിലും വരുന്ന ആരോപണങ്ങള്‍ കുടുംബാംഗങ്ങള്‍ക്ക് വലിയ വിഷമമാണുണ്ടാക്കിയത്.’
വളരെ അസ്വസ്ഥമായി ഇരിക്കുമ്പോഴാണ് ആശ്വാസമായി നാദിർഷ ഇക്ക വരുന്നത്. അവർക്കൊപ്പം അമേരിക്കൻ ട്രിപ്പിന് പോകാൻ എനിക്ക് അഡ്വാൻസും തന്നു. പക്ഷേ ആ ട്രിപ്പിന് ഞാൻ പോയില്ല. ആ തുക അവർ തിരികെ ചോദിച്ചിട്ടുമില്ല.
മഹേഷിന്റെ പ്രതികാരത്തിലെ വേഷത്തിന് നല്ല പ്രതികരണം ലഭിച്ച് നില്‍ക്കുമ്പോളായിരുന്നു മണിയുടെ മരണം. സിനിമയില്‍ നിന്ന് അകന്നുപോയ എന്നെ നാദിര്‍ഷയാണ് വീണ്ടും തിരിച്ചു കൊണ്ടുവരുന്നത്. അദ്ദേഹത്തിന്റെ കട്ടപ്പനയിലെ ഹൃതിക് റോഷനിൽ അഭിനയിച്ചു. രണ്ടാം വരവിലിപ്പോള്‍ പന്ത്രണ്ടോളം ചിത്രങ്ങളില്‍ അഭിനയിച്ചു കഴിഞ്ഞു.’–ജാഫർ ഇടുക്കി പറയുന്നു