തിരുവനന്തപുരം: മീ ടൂ കാമ്പയിനിൽ ടെസ് ജോസഫ് എന്ന ടെലിവിഷന്‍ സാങ്കേതിക പ്രവര്‍ത്തകയുടെ ആരോപണം നിഷേധിച്ച് നടനും എംഎല്‍എയുമായ മുകേഷ്. താൻ ആരെയും ഫോണിൽ വിളിച്ച് ശല്യപ്പെടുത്തുന്ന ആളല്ല. ഫോണിലൂടെ ടെസിനെ വിളിച്ചു സംസാരിച്ചിട്ടില്ല. അവരെ കണ്ട പരിചയം പോലുമില്ല. യുവതി തെറ്റിദ്ധരിച്ചതാകാമെന്നും മുകേഷ് മാധ്യമങ്ങളോട് പറഞ്ഞു.
ഫോണ്‍ വിളിച്ചത് താനാണെന്ന് എങ്ങനെ പറയാനാകും. അത് മറ്റൊരു മുകേഷ് കുമാര്‍ ആകാനും സാധ്യതയുണ്ടെന്നും എന്തോ തെറ്റിദ്ധാരണ സംഭവിച്ചിട്ടുണ്ടെന്നും മുകേഷ് വ്യക്തമാക്കി. യുവതിയുടെ പരാതിയ്ക്കെതിരെ നിയമനടപടി സ്വീകരിക്കണോ എന്നത് ആലോചിച്ച് തീരുമാനിക്കും.
അന്നത്തെ ടെലിവിഷന്‍ പരിപാടിയുടെ സംവിധായകനായ ഡെറിക് ഒബ്രെയ്ന്‍ തന്‍റെ സുഹൃത്താണെന്നും എന്തെങ്കിലും ആരോപണം തനിക്കെതിരെ ഉണ്ടായിരുന്നുവെങ്കില്‍ അദ്ദേഹം നേരിട്ട് പറയുമായിരുന്നുവെന്നും അങ്ങനെ ഒന്ന് ഇതുവരെ ഉണ്ടായിട്ടില്ലെന്നും മുകേഷ് വ്യക്തമാക്കി. 19 വർഷം മുമ്പാണ് ടെലിവിഷൻ പരിപാടി നടന്നത്. എല്ലാ കാര്യങ്ങളും ഒാർക്കുന്നില്ലെന്നും മുകേഷ് പറഞ്ഞു.
താൻ കലാ കുടുംബത്തിൽ നിന്നു വരുന്ന ആളാണ്. അമ്മയും ഭാര്യയും സഹോദരിമാരും സഹോദരിയുടെ രണ്ട് പെൺകുട്ടികളും കലാരംഗത്താണ് പ്രവർത്തിക്കുന്നത്. അവരെല്ലാം ഒറ്റക്കാണ് സഞ്ചരിക്കുന്നത്. അതുകൊണ്ടു തന്നെ മീ ടൂ കാമ്പയിനെ ഏറ്റവും കൂടുതൽ പിന്തുണക്കുന്ന വ്യക്തിയാണ് താൻ. ഇൗ കാമ്പയിൻ ഗംഭീരമായി മുന്നോട്ടു പോകണമെന്നും എല്ലാ പെൺകുട്ടികളും ധൈര്യമായിട്ട് കലാരംഗത്തേക്ക് കടന്നു വരണമെന്നുമാണ് തെൻറ ആഗ്രഹമെന്നും മുകേഷ് പറഞ്ഞു.