മുംബൈ: കൊവിഡ് ബാധിച്ച് ചികിത്സ കിട്ടാതെ മരിച്ച മലയാളിയുടെ മൃതദേഹത്തിന് ഭാര്യ കാവലിരുന്നത് 9 മണിക്കൂർ. മുംബൈയിലെ വീട്ടിൽ വച്ച് മരിച്ച കാന്തിവ്‍ലി ഠാക്കൂർ കോംപ്ലക്സ് ഓം സിദ്ധിവിനായക് കോംപ്ലക്സിൽ താമസിക്കുന്ന മല്ലപ്പിള്ളി പാടിമൺ കുറിച്ചിയിൽ ഈന്തനോലിക്കൽ മത്തായി വർഗീസിന്റെ മൃതദേഹത്തിനാണ് ഭാര്യ കാവലിരുന്നത്.
മൃതദേഹം ഏറ്റെടുക്കാൻ അധികൃതർ തയ്യാറാകത്തതാണ് കാരണം. രാവിലെ മുതൽ പലരോടും സഹായാഭ്യർത്ഥന നടത്തി കാത്തിരിക്കുകയായിരുന്നു ഭാര്യ ഏലിയാമ്മ. ഇന്നലെ രാവിലെ ഒൻപത് മണിക്കാണ് മത്തായി വർഗീസ് മരിച്ചത്.
സഹായത്തിന് അഭ്യർത്ഥിച്ചവരെല്ലാം രോഗം ഭയന്ന് മാറിനിൽക്കുകയാണ് ചെയ്തത്. ഒടുവിൽ മലയാളി സംഘടനാ പ്രവർത്തകർ ഇടപെട്ടതിനെ തുടർന്നാണ് വൈകിട്ട് മുനിസിപ്പാലിറ്റി അധികൃതർ എത്തി മൃതദേഹം സംസ്കരിച്ചത്. ഇവർക്ക് മക്കളില്ല. പവെയ് റിനൈസെൻസ് ഹോട്ടലിൽ എക്സിക്യൂട്ടീവ് സൂപ്പർവൈസറായി ജോലി ചെയ്യുകയായിരുന്നു മത്തായി വർഗീസ്.
അലർജിയെ തുടർന്ന് ഒരാഴ്ച മുമ്പാണ് പരിശോധന നടത്തിയത്. 3 ദിവസത്തിന് ശേഷം പനി ആരംഭിക്കുകയും സാംപിൾ കൊവിഡ് പരിശോധനയ്ക്ക് അയച്ചിരുന്നു . അതിനിടയിൽ കടുത്ത ശ്വാസതടസ്സവും ആരംഭിച്ചിരുന്നു.
അന്ധേരി സെവൻ ഹിൽസ് ആശുപത്രിയിൽ എത്തിച്ചെങ്കിലും സ്ഥിത ഗുരുതരമാണെന്ന് പറഞ്ഞ് ആശുപത്രി അധികൃതർ മടക്കി അയക്കുകയായിരുന്നു. തുടർന്നാണ് വീട്ടിൽ വച്ച് മരിച്ചത്. കൊവിഡ് ബാധിച്ച് മുംബൈയിൽ മരിക്കുന്ന ആറാമത്തെ മലയാളിയാണ് മത്തായി വർഗീസ്.