ജിദ്ദ: പാർലമെന്റ് പാസ്സാക്കുകയും രാഷ്ട്രപതി ഒപ്പ് വെക്കുകയും ചെയ്ത പൗരത്വ ഭേദഗതിയിൽ നിന്ന് ഒരു മതവിഭാഗത്തെ മാറ്റി നിർത്തിയത് ഇന്ത്യാ മഹാരാജ്യം ഇക്കാലമത്രയും പരിരക്ഷിച്ച മതേതരത്തിനും സൗഹൃദ പാരമ്പര്യത്തിനും എതിരാണെന്നും അതിനെതിരെ സാധ്യമാകുന്ന വിധത്തിലെല്ലാം ചെറുത്തു നിൽക്കണമെന്നും ജിദ്ദയിൽ സംഗമിച്ച മലയാളി പൊതുസമൂഹം അഭിപ്രായപ്പെട്ടു.
ഒരു സംഘടനയുടെയും ആശയത്തിന്റെയും ബാനറിലല്ലാതെ സംഗമിച്ച സദസ്സ് ഇന്ത്യ ഇന്ന് അഭിമുഖീകരിക്കുന്ന രാഷ്ട്രീയ - സാമൂഹ്യ യാഥാർഥ്യങ്ങളിൽ ആശങ്കയും അസ്വസ്ഥതയും രേഖപ്പെടുത്തിയതിനോടൊപ്പം ശുഭപ്രതീക്ഷയോടെയും അനുകൂല സാഹചര്യങ്ങളെ ഉപയോഗപ്പെടുത്തിയും മറികടക്കണമെന്ന ആഹ്വാനം നടത്തുകയും ചെയ്തു.
ജിദ്ദയിലെ സജീവ സാമൂഹ്യ പ്രവർത്തകനും സോഷ്യൽ മീഡിയയിലെ ആവേശ സാന്നിധ്യവുമായ സലാഹ് കാരാടൻ ഒരു ഫേസ്ബുക്ക് പോസ്റ്റിലൂടെ വിളിച്ചു ചേർത്ത ജനകീയ ഒത്തുചേരൽ ജിദ്ദയിലെ മൊത്തം സമാധാന കാംക്ഷികളായ മലയാളി സമൂഹത്തിന്റെ പരിഛേദമായി.
ആർക്കും അവരുടെ ആശയങ്ങൾ പങ്കുവെക്കാം എന്ന മുഖവുരയോടെ അബ്ബാസ് ചെമ്പൻ ചർച്ച പ്രസക്തമായ കവിതകളും ചെറുകഥകളും കൊണ്ടുകൂടി ആവേശമായി മാറി.
പരിപാടിയിൽ കേൾക്കാനിടയായ പ്രതികരണങ്ങൾ:
ഇപ്പോൾ മുസ്ലിംകൾക്കെതിരെയാണ് ഫാഷിസം തിരിഞ്ഞിരിക്കുന്നതെങ്കിൽ, ക്രിസ്ത്യാനികളും കമ്മ്യൂണിസ്റ്റു വിശ്വാസികളും ഉൾപ്പെടെ സവർണർ ഒഴികെ മറ്റെല്ലാവരും അടുത്തായി ഈ ഹത്യ നേരിടാനിരിക്കുന്നുണ്ട്. അതിനാൽ എല്ലാവരും ഐക്യത്തോടെയാണ് ഭീഷണി നേരിടേണ്ടത്.
ഇന്ത്യയെ ജാതിയുടെ പേരിൽ വിഭജിക്കുവാൻ ഇന്ത്യയിലെ ജനാധിപത്യ വിശാസികൾക്ക് ഒരിക്കലും കഴിയില്ല. ഇന്ത്യൻ സ്വാതന്ത്ര്യത്തിന്ന് പടപൊരുതിയതിൽ മുൻപന്തിയിൽ മുസ്ലിംകളും മറ്റു മതസ്ഥരെ പോലെ ഉണ്ടായിരുന്നു എന്ന സത്യം ഒരു അനിഷേധ്യ ചരിത്ര യാഥാർഥ്യമാണ്. അതൊരു പക്ഷെ, ഗാന്ധിജിയുടെ നെഞ്ചിലേക്ക് നിറയൊഴിച്ചവർക്ക് അറിയില്ലാതാകാം. അതുകൊണ്ട് അവർ ഇന്ത്യൻ ചരിത്രമൊന്ന് പഠിക്കട്ടെ.
ഇന്ത്യ എന്ന രാജ്യത്തോടുള്ള ദേശസ്നേഹം കൊണ്ട് മാത്രമാണ് സ്വാതന്ത്ര്യ സമയത്ത് മുസ്ലിംകൾ ഇന്ത്യയിൽ തന്നെ നിലകൊണ്ടത്. ഇതര മതസ്ഥരെ പരസ്പരം അംഗീകരിച്ചും ബഹുമാനിച്ചും കൊണ്ടാണ് എല്ലാ മതസ്ഥരും ഇന്ത്യയിൽ സഹിഷ്ണുതയോടെ കഴിയുന്നത്. ഒരു പക്ഷെ, ഒരു ന്യൂനപക്ഷം അതിൽ നിന്ന് വേറിട്ട് പ്രവർത്തിക്കുന്നുണ്ടാകും. അവർക്കാണ് മുസ്ലിംകളെ ഉൾക്കൊള്ളാനാകാത്തത്. അതേസമയം, മഹാ ഭൂരിപക്ഷം വരുന്ന ഹൈന്ദവ വിശ്വാസികൾ തന്നെ ഇപ്പോഴത്തെ കേന്ദ്ര സർക്കാരിന്റെ പൗരത്വ ഭേദഗതതി നീക്കങ്ങൾക്ക് എതിരാണെ വാർത്തകളാണ് വന്ന് കൊണ്ടിരിക്കുന്നത്.
ഇന്ത്യയുടെ മതേതര സ്വഭാവത്തിന്ന് കളങ്കം ചാർത്തിക്കൊണ്ടാണ് ഇന്നത്തെ ഭരണകൂടം നടന്ന് നീങ്ങുന്നത്. അത് ഒരിക്കലും അംഗീകരിച്ചു കൂടാ. ഇന്ത്യയിൽ ജനിച്ചവർ ഇന്ത്യയിൽ തന്നെ മരിക്കും, അവരെ ഇതിന്റെ പേരിൽ നാട് കടത്തുവാൻ സാധ്യമല്ല.
ഞങ്ങളുടെ ഉപ്പയും ഉപ്പാപ്പാമാരും ഉണ്ടാക്കിയ രേഖകൾ കണ്ടെത്തി പൗരത്വം തെളിയിക്കുവാൻ ഞങ്ങൾക്ക് കഴിയണമെന്നില്ല, അതിന് തയ്യാറുമല്ല. ഇന്ത്യയുടെ മരമ്മോന്നത കോടതിയായ സുപ്രീം കോടതി ഇതിൽ ഇടപെട്ട് ഈ ഭേദഗതി തള്ളിക്കളയുമെന്ന വിശ്വാസം ഞങ്ങൾക്കുണ്ട്. ഇന്ത്യൻ സമൂഹം ഒറ്റകെട്ടായി ഇതിന്നെതിരിൽ നിലകൊള്ളേണം.
പൊതു വിഷയങ്ങളിൽ ബാനറുകൾക്ക് കീഴിലല്ലാതെ ജിദ്ദയിൽ സംഘടിപ്പിച്ച ഇത്തരം കൂട്ടായ്മകൾ കേരളത്തിലും ഇന്ത്യയിലും രൂപം കൊല്ല ണമെന്ന് എല്ലാവരും അഭിപ്രായപ്പെട്ടു.
അഷ്‌റഫ് മൊറയൂർ , മുഹമ്മദ് അലി വി പി , അബ്ദുൽ ഗഫൂര് എ പി, സമീർ മലപ്പുറം, കബീർ കൊണ്ടോട്ടി, അബ്ദുല്ല മുക്കണി, ജാഫർ ഖാൻ, ഹനീഫ പാറക്കൽ, മജീദ് കോട്ടീരി, നസീർ വാവകുഞ്ഞു , കിസ്മത് മമ്പാട് , അബൂബക്കർ കെ ടി ,
ഫൈസൽ മമ്പാട്, ശിഹാബ്, മുഹമ്മദ് കുട്ടി വൈലത്തുർ , ബീരാൻകുട്ടി കണ്ണമംഗലം , ദിലീപ് താമരക്കുളം , അബ്ദുള്ളകുട്ടി എ എം , അബ്ദുൽ ഹഖ് തിരൂരങ്ങാടി, ഷുക്കൂർ, അക്ബർ പൊന്നാനി തുടങ്ങിവർ ചർച്ചയിൽ പങ്കെടുത്തു.
ബേബി നീലാംമ്പ്ര, ജാഫർ അലി പാലക്കോട് , സാദിഖ് അലി തുവ്വൂർ, മൻസൂർ ഫറോക്, ഡോക്ടർ മുഹമ്മദ് ഫൈസൽ, മൻസൂർ എടവണ്ണ , നാനി ഇസ്ഹാഖ് , അനീസ് കെ എം , ഫൈസൽ വാഴക്കാട്, നൗഷാദ് കരിങ്ങനാട് , റഹീം ചെറൂപ്പ, ഹിജാസ് എറണാകുളം തുടങ്ങിയവർ സന്നിഹിതരായിരുന്നു.
സലാഹ് കാരാടൻ സ്വാഗതവും ഷാജു അത്താണിക്കൽ നന്ദിയും പറഞ്ഞു. നാടിനെയും നാട്ടാരെയും ബാധിക്കുന്ന വിഷയങ്ങളിൽ സംഘടനാ താല്പര്യങ്ങൾക്കതീതമായ വിചാരങ്ങൾക്കും ആശയ പ്രകടനങ്ങൾക്കും വേദി ഇനിയും സംഘമിക്കണമെന്ന് താല്പര്യപ്പെട്ടുകൊണ്ടാണ് സദസ്സ് പിരിഞ്ഞത്. ഇതിനു മുമ്പ് വാളായാർ സംഭവത്തിലും ഇതുപോലെ പൊതുജനം സംഗമിച്ചിരുന്നു.