ഡൽഹി : ഫെയ്സ്ബുക്കിൽ നിന്നും ട്വിറ്ററിൽ നിന്നും രാജ്യാന്തര തലത്തിൽ വൻതോതിൽ ഉപയോക്താക്കളുടെ ഡേറ്റ ചോർത്തപ്പെട്ടതായി റിപ്പോർട്ട്. രണ്ടു ദിവസം മുൻപാണ് ഇതു സംബന്ധിച്ച വാർത്തകൾ പുറത്തുവന്നത്. തുടർന്ന് സംഭവം സമൂഹമാധ്യമ കമ്പനികൾ സ്ഥിരീകരിക്കുകയായിരുന്നു.
വാട്സാപ്പിലെ സുരക്ഷാവീഴ്ച സംബന്ധിച്ച് ഓഡിറ്റ് നടത്തുമെന്ന കേന്ദ്ര ഐടി മന്ത്രാലയത്തിന്റെ പ്രസ്താവനയ്ക്കു പിന്നാലെയാണ് ഈ വാർത്തയെത്തുന്നത്. വൺഓഡിയൻസ്, മൊബിബേൺ എന്ന കമ്പനികളാണ് ഡേറ്റ ചോർത്തലിനു പിന്നിലെന്നു റിപ്പോർട്ട് പറയുന്നു. പ്ലേ സ്റ്റോറിലെ ആപ്പുകളിലൂടെയാണ് പ്രധാനമായും ഡേറ്റ ചോർത്തൽ നടത്തിയത്.
പ്ലേ സ്റ്റോറിലെ ചില ആപ്ലിക്കേഷനുകളിലേക്ക് ഫെയ്സ്ബുക്കിന്റെയും ട്വിറ്ററിന്റെയും അക്കൗണ്ട് ഉപയോഗിച്ച് പ്രവേശിക്കാനാകും. ഈ സൗകര്യമാണ് ചോർത്തലിന് ഉപയോഗപ്പെടുത്തിയത്. ജയന്റ് സ്ക്വയർ, ഫോട്ടോഫി എന്നീ ഫോട്ടോ എഡിറ്റിങ് ആപ്ലിക്കേഷനുകൾ ഉപയോഗിച്ചവരുടെ ഡേറ്റ ചോർത്തപ്പെട്ടിട്ടുണ്ടാകാമെന്ന് സിഎന്‍ബിസി ചാനല്‍ കഴിഞ്ഞ ദിവസം റിപ്പോർട്ട് ചെയ്തിരുന്നു.
വൺഓഡിയൻസ് കമ്പനി തയാറാക്കിയ സോഫ്റ്റ്വെയർ ഡവലപ്മെന്റ് കിറ്റാണ് (എസ്ഡികെ) ട്വിറ്ററിനെ ‘ചതിച്ചത്’. ഇതുവഴി ഉപയോക്താക്കളുടെ ഇമെയിൽ, ട്വിറ്റർ യൂസർ നെയിം, ട്വീറ്റുകൾ തുടങ്ങിയ വൺഓഡിയൻസിന്റെ സെർവറുകളിലൊന്നിലേക്കു നേരിട്ടെത്തുകയായിരുന്നു. ഉപയോക്താക്കളുടെ സ്വകാര്യതാ ലംഘനത്തിന്റെ പരിധിയിൽ വരുന്നതാണ് ഈ സംഭവം. നവംബർ 27നാണ് ഇതുസംബന്ധിച്ച മുന്നറിയിപ്പ് സിഇആർടി–ഇൻ നൽകിയത്.
വൺഓഡിയൻസും മൊബിബേണും ഡേറ്റ ചോർത്തിയതായി ഫെയ്സ്ബുക്കും സമ്മതിച്ചിട്ടുണ്ട്. ഫെയ്സ്ബുക്കിന്റെ ആപ്ലിക്കേഷൻ ഉപയോഗം സംബന്ധിച്ച നയങ്ങൾ മറികടന്നായിരുന്നു ഇവയുടെ പ്രവർത്തനം. പ്ലേ സ്റ്റോർ ഉൾപ്പെടെയുള്ള ആപ് സ്റ്റോറുകളിലേക്ക് ആപ്ലിക്കേഷനുകൾ തയാറാക്കുന്ന ഡവലപർമാർക്കു പണം നൽകിയാണ് ഡേറ്റ ചോർത്തലിനുള്ള എസ്ഡികെ അനധികൃതമായി കടത്തിയതെന്നാണ് റിപ്പോർട്ട്.
ഫെയ്സ്ബുക്കിലെ തേഡ് പാർട്ടി ആപ്ലിക്കേഷനുകളിലേക്കും അത്തരത്തിൽ ഉപദ്രവകാരികളായ എസ്ഡികെ കടന്നുകൂടിയതായി ഫെയ്സ്ബുക് സമ്മതിച്ചു. പരാതി ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ അന്വേഷണം നടത്തി ഈ ആപ്പുകളെല്ലാം നീക്കം ചെയ്തു. നയലംഘനം നടത്തിയതിന് വൺഓഡിയൻസിനും മൊബിബേണിനും നോട്ടിസ് അയച്ചിട്ടുമുണ്ട്.