കൊല്‍ക്കത്ത: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ ബംഗാളില്‍ നേതാജി രാഷ്ട്രീയം ചൂടുപിടിക്കുന്നു. സുഭാഷ് ചന്ദ്രബോസിന്റെ 125ാം ജന്മവാര്‍ഷികത്തോട് അനുബന്ധിച്ച് കൊല്‍ക്കത്തയിലെ വിക്ടോറിയ മെമ്മോറിയലില്‍ മിനിസ്ട്രി ഓഫ് കള്‍ച്ചര്‍ സംഘടിപ്പിച്ച ചടങ്ങാണ് വിവാദങ്ങള്‍ക്ക് തുടക്കം കുറിച്ചത്.
ചടങ്ങിനിടെ പ്രസംഗിക്കാനായി മമത എത്തിയപ്പോള്‍ ബി.ജെ.പി പ്രവര്‍ത്തകര്‍ ജയ്ശ്രീറാം വിളികള്‍ മുഴക്കി. ഇതില്‍ പ്രകോപിതയായ മമത പ്രസംഗം മുപ്പത് സെക്കന്റിനുളളില്‍ അവസാനിപ്പിച്ചു.
ബി.ജെ.പിക്ക് എന്നെ അവഹേളിക്കാം എന്നാല്‍ ബംഗാളിന്റെ അപമാനം സഹിക്കാന്‍ കഴിയില്ലെന്ന് മുഖ്യമന്ത്രി മമത ബാനര്‍ജി പ്രതികരിച്ചു. ബി.ജെ.പി സ്ത്രീകളെ ബഹുമാനിക്കില്ലെന്നും അവരുടെ വാഗ്ദാനങ്ങള്‍ പൊളളത്തരമാണെന്നും മമത വിമര്‍ശിച്ചു. ബി.ജെ.പിക്കാര്‍ തരുന്ന കാശ് നിങ്ങള്‍ വാങ്ങിച്ചോളൂ, എന്നിട്ട് വോട്ട് തൃണമൂലിന് തരണമെന്നും അവര്‍ പറഞ്ഞു.
തിരഞ്ഞെടുപ്പിനോട് അനുബന്ധിച്ച് തൃണമൂലില്‍ നിന്ന് രാജിവച്ച് ബി.ജെ.പിയില്‍ ചേര്‍ന്നവരെല്ലാം അധികാരമോഹികളാണ്. അത്തരം ആളുകള്‍ക്ക് പാര്‍ട്ടിയില്‍ സ്ഥാനമില്ലെന്നും റാലിയില്‍ മമത പറഞ്ഞു.
വിക്ടോറിയ മെമ്മോറിയലില്‍ ജയ്ശ്രീറാമിന് പകരം ബി.ജെ.പി പ്രവര്‍ത്തകര്‍ നേതാജിക്ക് ജയ് വിളിച്ചിരുന്നെങ്കില്‍ അവരെ അഭിനന്ദിക്കുമായിരുന്നുവെന്ന് മമത ബാനര്‍ജി പറഞ്ഞു.
അവര്‍ അപമാനിച്ചത് ബംഗാളിന്റെ പാരമ്പര്യത്തേയാണ്, രവീന്ദ്രനാഥ ടാഗോറിനെയാണ്. രാജ്യത്തിന്റെ പ്രധാനമന്ത്രിയുടെ മുന്നില്‍വെച്ചാണ് ബി.ജെ.പി പ്രവര്‍ത്തകര്‍ മോശമായി പെരുമാറിയതെന്നും മമത വിമര്‍ശിച്ചു.