ഡല്‍ഹി: തിരഞ്ഞെടുപ്പിന് മുൻപ് തൃണമൂൽ വിട്ട് ബിജെപിക്കൊപ്പം ചേര്‍ന്ന നേതാക്കള്‍
ഇപ്പോൾ മമതയോട് മാപ്പുചോദിച്ച് കത്തെഴുകയാണ്. മുൻ എം.എൽ.എയും ഫുട്ബാൾ താരവുമായിരുന്ന ദീപേന്ദു വിശ്വാസാണ് ഒടുവിൽ മാപ്പിരന്ന് കത്തെഴുതിയിരിക്കുന്നത്.
‘ബിജെപിയിൽ ചേർന്നത് എന്റെ വലിയ പിഴയാണ്. സീറ്റ് കിട്ടാത്ത വിഷമത്തിൽ എടുത്തുപോയ തീരുമാനമാണ്. സംസ്ഥാനം ഭരിക്കുന്ന പാർട്ടിയിലേക്ക് തിരികെ വരാൻ അനുവദിക്കണം.’ മമതയ്ക്ക് എഴുതിയ കത്തിൽ അദ്ദേഹം പറയുന്നു.
ജനറൽ സെക്രട്ടറി സുബ്രത ബക്ഷിയിൽ നിന്ന് പാർട്ടി പതാക ഏറ്റുവാങ്ങാൻ താൽപര്യമുണ്ടെന്നറിയിച്ചാണ് ദീപേന്ദു തിങ്കളാഴ്ച മമതക്ക് കത്തെഴുതിയത്. 2016ൽ ബസിർഹത് ദക്ഷിൺ മണ്ഡലത്തിൽ നിന്ന് വിജയിച്ചുവെങ്കിലും ഇക്കുറി സീറ്റ് നൽകാത്തിനെ തുടർന്നാണ് ബിജെപിയിലേക്ക് പോയത്.
അതേസമയം കേന്ദ്രസർക്കാരും ബംഗാളിലെ മമത സർക്കാരും തമ്മിലുള്ള തുറന്ന പോര് കൂടുതൽ ശക്തമാവുകയാണ്. സംസ്ഥാന ചീഫ് സെക്രട്ടറി ആലാപൻ ബന്ദോപാധ്യായ വിരമിച്ചു. കേന്ദ്രത്തിൽ ഇന്നലെ റിപ്പോർട്ട് ചെയ്യാൻ കഴിഞ്ഞ ദിവസം ലഭിച്ച നിർദേശം തള്ളിയാണു നടപടി.