പ്രമേയം കൊണ്ടും അവതരണം കൊണ്ടും ശ്രദ്ധേയമായ ചിത്രമായിരുന്നു മമ്മൂട്ടിയും നയന്‍താരയും പ്രധാനവേഷങ്ങളിലെത്തിയ എ.കെ.സാജന്റെ 'പുതിയ നിയമം'.
തെന്നിന്ത്യയുടെ ലേഡി സൂപ്പര്‍സ്റ്റാറെന്ന പരിവേഷം സ്വന്തമാക്കിയ നയന്‍താരയുടെ കരിയറിലെ ഏറ്റവും ശക്തവും ശ്രദ്ധേയവുമായ വേഷമായിരുന്നു അതിലെ വാസുകി അയ്യരുടേത്.
എന്നാലിപ്പോള്‍ ഈ ചിത്രത്തിന്റെ പേരില്‍ പുലിവാല്‍ പിടിച്ചിരിക്കുകയാണ് നയന്‍സ്. ചിത്രം തമിഴിലേയ്ക്ക് മൊഴിമാറ്റിയിറക്കാനുള്ള അണിയറ ശില്‍പികളുടെ ശ്രമമാണ് നയന്‍താരയ്ക്ക് തലവേദനയായത്.
തമിഴ്നാട്ടില്‍ സിനിമാ സമരം നടക്കുമ്പോഴാണ് ചിത്രം റിലീസ് ചെയ്യുന്നത്. ഇതിനുവേണ്ടി തമിഴ്നാട്ടിലെങ്ങും പോസ്റ്ററുകള്‍ നിരക്കുകയും ചെയ്തു.
നയന്‍താരയുടെ നിലവിലെ താരമൂല്യം വച്ച് ചിത്രത്തിന് തമിഴ്നാട്ടിലും വന്‍ സ്വീകാര്യത ലഭിക്കേണ്ടതായിരുന്നു. എന്നാല്‍, സമരത്തിനിടയ്ക്ക് ചിത്രം റിലീസ് ചെയ്യാനുള്ള അണിയറ പ്രവര്‍ത്തകരുടെ ശ്രമം ഒരു വിഭാഗം നിര്‍മാതാക്കളെ ചൊടിപ്പിച്ചിരിക്കുകയാണ്. ചിത്രത്തിന്റെ പോസ്റ്ററുകള്‍ നിരക്കേണ്ട താമസം അവര്‍ പ്രതിഷേധവുമായി രംഗത്തിറങ്ങി.
നിര്‍ഭാഗ്യവശാല്‍ അവരുടെ രോഷമത്രയും നായിക നയന്‍താരയോടായിരുന്നു. നയന്‍താരയുടെ വീട്ടിലേയ്ക്ക് മാര്‍ച്ച് നടത്തുക വരെ ചെയ്തു ചിലർ. എന്നാല്‍, ഈ സമരത്തോട് എല്ലാ നിര്‍മാതാക്കള്‍ക്കും യോജിപ്പില്ല. നയന്‍താര ഈ സിനിമയിലെ ഒരു അഭിനേതാവ് മാത്രമാണ്.
അപ്പോള്‍ പിന്നെ ഇപ്പോഴത്തെ പ്രശ്നത്തിന് അവര്‍ എങ്ങനെ ഉത്തരവാദിയാകും. ഈ സിനിമയ്ക്ക് ഒരു നിര്‍മാതാവുണ്ട്. തമിഴ് മൊഴിമാറ്റത്തിന്റെ അവകാശം നേടിയ ആളുണ്ട്. വിതരണക്കാരുണ്ട്.
ഇവര്‍ക്കെതിരേയൊന്നും പ്രതിഷേധിക്കാതെ നായികയ്ക്കെതിരേ മാത്രം പ്രതിഷേധിക്കുന്നതില്‍ എന്ത് അര്‍ഥമാണുള്ളതെന്നാണ് അവര്‍ ചോദിക്കുന്നത്. എന്തായാലും വിഷയത്തെക്കുറിച്ച് നയന്‍താര ഇതുവരെ പ്രതികരിച്ചിട്ടില്ല.