"ന്യൂ ജനറേഷനായാലും ഓൾഡ് ജനറേഷനായാലും ബോസ് ഹീറോയാടാ...."
സിനിമയിലെ ഈ ഡയലോഗ് പോലെ തന്നെ ഏതു പ്രായത്തിലുള്ളവർക്കും ഒരുപോലെ കണ്ട് ആസ്വദിക്കാവുന്ന ഒരു ചിത്രമാണ് മമ്മൂട്ടിയുടെ "ഷൈലോക്ക്".
അടിപൊളി ആക്ഷൻ സീനുകൾ, കുറിക്കു കൊള്ളുന്ന പഞ്ച് ഡയലോഗുകൾ, കൂട്ടായി കിടിലൻ പശ്ചാത്തല സംഗീതവും.
"രാജാധിരാജ", "മാസ്റ്റർപീസ്" എന്നീ ചിത്രങ്ങൾക്കു ശേഷം അജയ് വാസുദേവ് സംവിധാനം ചെയ്ത "ഷൈലോക്ക്" കാണികൾക്ക് ഏറെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയം ലേശവുമില്ല. തീയ്യേറ്ററുകളിൽ ഉയരുന്ന വിസിലടിയും, ഹർഷാരവവും അതാണ് സൂചിപ്പിക്കുന്നത്.എല്ലാം കൊണ്ടും ഒരു മാസ് ഫാമിലി എന്റർടെയിനർ തന്നെയാണ് "ഷൈലോക്ക്".
സിനിമാ നിർമ്മാതാക്കൾക്ക് വട്ടിപ്പലിശക്ക് പണം കടം കൊടുക്കുന്ന ആളാണ് മമ്മൂട്ടി അവതരിപ്പിക്കുന്ന ബോസ് എന്ന കഥാപാത്രം. കൊടുക്കാൻ അറിയാമെങ്കിൽ തിരികെ വാങ്ങാനും ബോസിനറിയാം.
ഷേക്സ്പിയറിന്റെ പലിശക്കാരനായ "ഷൈലോക്ക്" എന്ന കഥാപാത്രത്തെ അനുസ്മരിച്ചുകൊണ്ടാണ് ബോസിനും ആ ചെല്ലപ്പേരു വീണു കിട്ടിയത്.
പ്രേക്ഷകർക്ക് ഊർജ്ജം പകരാൻ ഇതിനിടയിൽ അതിമനോഹരമായ ഒരു പ്രതികാരത്തിന്റെ കഥ കൂടി സംവിധായകൻ പറയുന്നുണ്ട്. അടി മുതൽ മുടി വരെ മമ്മൂട്ടി നിറഞ്ഞാടുന്ന കാഴ്ച്ചയാണ് "ഷൈലോക്കി"ൽ നമുക്ക് കാണാൻ കഴിയുക. ഈ പ്രായത്തിലും മമ്മൂട്ടി കാണിക്കുന്ന മെയ് വഴക്കം, പ്രത്യേകിച്ച് ഫൈറ്റ് സീനുകളിൽ, എടുത്തു പറയാതെ വയ്യ.
അദ്ദേഹത്തോടൊപ്പം തമിഴ് നടനായ രാജ് കിരൺ അയ്യനാർ എന്ന കഥാപാത്രത്തിന്റെ വേഷത്തിൽ എത്തുന്നുണ്ട്. അയ്യനാരുടെ വേഷം രാജ് കിരണിന്റെ കൈകളിൽ ഭദ്രം. ഈ ചിത്രത്തിന്റെ തമിഴ് പതിപ്പും തയ്യാറാവുന്നതായി വാർത്തയുണ്ട്.പോലീസ് കമ്മീഷണറായി സിദ്ദീഖും, സിനിമാ നിർമ്മാതാവായി ഷാജോണും നല്ല അഭിനയം കാഴ്ച്ചവെച്ചു എന്നു പറയാതെ വയ്യ.
മീന, ബൈജു സന്തോഷ്, ഹരീഷ് കണാരൻ എന്നിവരോടൊപ്പം സംവിധായകനായ അജയ് വാസുദേവും ഈ ചിത്രത്തിൽ ഒരു ചെറിയ റോളിൽ പ്രത്യക്ഷപ്പെടുന്നുണ്ട്.അനീഷ് ഹമീദ്, ബിബിൻ മോഹൻ എന്നീ പുതുമുഖങ്ങളാണ് ഇതിന്റെ കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്. വളരെ പക്വതയുള്ളവരെപ്പോലെ അവർ തങ്ങളുടെ കടമ ഭംഗിയായി നിർവ്വഹിച്ചു എന്നു തന്നെ പറയാം.
ചിത്രത്തിനനുയോജ്യമായ വിധത്തിൽ സംഗീതം പകരാൻ കഴിഞ്ഞു എന്ന് ഗോപി സുന്ദറിന് അഭിമാനിക്കാം.
രണദിവെയുടെ ഛായാഗ്രഹണം ശരാശരി നിലവാരം മാത്രമേ പുലർത്തുന്നുള്ളൂ.ചുരുക്കത്തിൽ പറഞ്ഞാൽ ഗുഡ് വിൽ എൻറർടെയിൻമെയിന്റിന്റെ ബാനറിൽ ജോബി ജോർജ്ജ് നിർമ്മിച്ച "ഷൈലോക്ക്" എന്ന മമ്മൂട്ടി ഷോ, വരും നാളുകളിൽ എത്ര കോടി ക്ലബ്ബുകൾ കീഴടക്കും എന്നു മാത്രമേ നോക്കേണ്ടതുള്ളൂ.