ഡൽഹി: ദേശീയ തലത്തില്‍ സംയുക്ത പ്രതിപക്ഷ ഐക്യത്തിനുള്ള നീക്കവുമായി പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ഇന്ന് ഡൽഹിയിലെത്തും. വൈകുന്നേരം അഞ്ച് മണിക്കെത്തുന്ന മമത നാളെ പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
പെഗാസെസിലടക്കം കേന്ദ്രസര്‍ക്കാരിനെതിരെ രൂക്ഷ വിമര്‍ശനമുന്നയിച്ച പശ്ചാത്തലത്തിലാണ് മോദിയെ കാണുന്നത്. ബുധനാഴ്ചയാണ് പ്രതിപക്ഷ നേതാക്കളെ കാണുന്നത്. സോണിയ ഗാന്ധി, ശരദ് പവാര്‍ തുടങ്ങിയ നേതാക്കളുമായി മമത കൂടിക്കാഴ്ച നടത്തും.
ബിജെപിക്കെതിരെ സംസ്ഥാനങ്ങളില്‍ സഖ്യം രൂപപ്പെടണമെന്നും ദേശീയ തലത്തിലെ നീക്കത്തെ ഇത് ഏറെ സഹായിക്കുമെന്നുമുള്ള നിര്‍ദ്ദേശമാകും നേതാക്കളുമായുള്ള കൂടിക്കാഴ്ചയില്‍ മമത ബാനര്‍ജി മുന്‍പോട്ട് വയ്ക്കുക. പാര്‍ലെമെന്‍റിന്‍റെ സെന്‍ട്രല്‍ ഹാള്‍ സന്ദര്‍ശനവും മമതയുടെ അജണ്ടയിലുണ്ട്. ഈ മാസം 30 വരെയാണ് മമതാ ബാനർജി ഡൽഹിയിൽ ഉണ്ടാകുക.
നിയമസഭാ തെരഞ്ഞെടുപ്പ് സമയത്ത് ബിജെപി വിരുദ്ധ സഖ്യം എന്ന സന്ദേശവുമായി മമത എഴുതിയ കത്തിനെ കോൺഗ്രസ് സ്വാഗതം ചെയ്തിരുന്നു. മമതാ ബാനർജിയുമായി സോണിയാ ഗാന്ധി ചർച്ചകൾ നടത്തുമെങ്കിലും പ്രതിപക്ഷ പാർട്ടികളുടെ നേതൃസ്ഥാനം മമതയ്ക്ക് വിട്ടുനൽകാൻ പാർട്ടി തയാറാകില്ല.
പ്രതിപക്ഷ പാർട്ടികളുടെ സംയുക്ത കൂട്ടായ്മയ്ക്ക് മറ്റൊരു പാർട്ടിക്കും ഫലപ്രദമായി നേത്യത്വം നൽകാൻ സാധിക്കില്ലെന്ന് കോൺഗ്രസ് വ്യക്തമാക്കി. പശ്ചിമ ബംഗാൾ ഹൗസിൽ വച്ചാകും മമത പ്രതിപക്ഷ രാഷ്ട്രിയ പാർട്ടി നേതാക്കളെ കാണുന്നത്. രാഷ്ട്രപതിയെയും പ്രധാനമന്ത്രിയെയും ഡൽഹി സന്ദർശനത്തിന്റെ ഭാഗമായും മമത കാണും.