ദില്ലി: ദില്ലിയിൽ പീഡനത്തിന് ഇരയായ യുവതിയുടെ വീടിന് മുന്നിൽ ഭീഷണിക്കത്ത് പതിച്ചയാളെ പൊലീസ് അറസ്റ്റ് ചെയ്തു. ഉത്തര്‍പ്രദേശില ബാഗ്പത് സ്വദേശി സൊഹ്റാൻ സിംഗിനെയാണ് ഉത്തർപ്രദേശ് പൊലീസ് അറസ്റ്റ് ചെയ്തത്.
തനിക്കെതിരെ മൊഴി നല്കിയാല് ഉന്നാവിലെ പെൺകുട്ടി നേരിട്ടതിനെക്കാളും ഭയാനകമായ പ്രത്യാഘാതങ്ങള്‍ നേരിടേണ്ടി വരുമെന്നും ഭീഷണിക്കത്തിൽ പറയുന്നു. പീഡനക്കേസുമായി ബന്ധപ്പെട്ട് വെള്ളിയാഴ്ച ദില്ലി കോടതിയിൽ മൊഴി കൊടുക്കരുതെന്നതായിരുന്നു ഇയാളുടെ ഭീഷണിക്കത്ത്.
കഴിഞ്ഞ വർഷം ദില്ലി മുഖർജി നഗറിൽവച്ചാണ് യുവതിയെ പ്രതി പീഡനത്തിനിരയാക്കിയത്. തന്നെയുംകൂട്ടി സുഹൃത്തിന്റെ വീട്ടിലേക്ക് പോയ സൊഹ്റാൻ അവിടെവച്ച് ജ്യൂസിൽ മയക്കുമരുന്ന് കലക്കി നൽകുകയായിരുന്നു.
തുടർന്ന് ബോധരഹിതയായ തന്നെ സൊഹ്റാൻ പീഡിപ്പിക്കുകയുമായിരുന്നുവെന്ന് ജൂലൈയിൽ പൊലീസിൽ നൽകിയ പരാതിയിൽ യുവതി പറഞ്ഞു. ഇതുകൂടാതെ മൊബൈലിൽ പകർത്തിയ പീഡന ദൃശ്യങ്ങള്‍ കാണിച്ച് ഭീഷണിപ്പെടുത്തി നിരവധി തവണ പ്രതി തന്നെ പീഡിപ്പിച്ചിരുന്നതായും യുവതി പരാതിയിൽ ആരോപിച്ചു.