മാനന്തവാടി: പുഴയിൽ കുളിക്കുകയായിരുന്ന മകളെയും കൂട്ടുകാരിയെയും അപമാനിക്കാൻ ശ്രമിച്ചത് ചോദ്യം ചെയ്ത പിതാവിന്റെ പല്ലടിച്ചു കൊഴിച്ചു. സംഭവത്തിൽ പ്രതികളെ അറസ്റ്റ് ചെയ്യുന്നത് വൈകുന്നെന്നാണ് കുടുംബത്തിന്റെ ആരോപണം. നാല് പേർക്കെതിരെ പൊലീസ് കേസെടുത്തു.
മാനന്തവാടി മുതിരേരിയിൽ കഴിഞ്ഞ വെള്ളിയാഴ്ചയാണു സംഭവം. പുഴയിൽ കുളിക്കാനിറങ്ങിയ മകളെയും കൂട്ടുകാരിയെയും അഞ്ചുപേർ ശല്യം ചെയ്യുകയും ഫോട്ടോയെടുക്കാൻ ശ്രമിച്ചെന്നും പരാതിക്കാരൻ പറയുന്നു. ഇതിൽ രണ്ടു പേർ അറിയുന്നവരാണ്. ഇതു ചോദ്യം ചെയ്തതിനു പിതാവിനെ ക്രൂരമായി മർദിച്ചു. പല്ല് അടിച്ചു കൊഴിച്ചു. മുഖത്തും വടി കൊണ്ട് അടിച്ചു.
മർദിച്ച അഞ്ചു പേരിൽ സിപിഎം പ്രവർത്തകരും ഉണ്ടെന്നും ശനിയാഴ്ച പരാതി നൽകിയെങ്കിലും ഇതുവരെ അറസ്റ്റുണ്ടായില്ലെന്നും പരാതിക്കാരൻ പറയുന്നു.
മൊഴി മാറ്റാൻ ശ്രമിച്ചെന്നും ആരോപണമുണ്ട്. മുതിരേരിയിലെ വീട്ടിൽ ചികിത്സയിലാണ് പിതാവ്. ശനിയാഴ്ച തന്നെ കേസെടുത്തെന്നും പ്രതികളായ നാലുപേരും ഒളിവിലാണെന്നുമാണ് പൊലീസിന്റെ വിശദീകരണം.