Advertisment

ഭര്‍ത്താവ് കൊടുത്ത കോടികള്‍ വിറ്റുതുലച്ചിട്ടും മതിയാകാതെ 15 കോടിയുടെ സ്വത്തിന്‌ ഭര്‍ത്താവിനെ 30ലക്ഷം രൂപയുടെ ക്വട്ടേഷന്‍ നല്‍കി വധിച്ച ഭാര്യ പിടിയില്‍

New Update

താനെ: കോടികളുടെ വസ്‌തു സ്വന്തമാക്കാന്‍ 30 ലക്ഷം രൂപയ്‌ക്കു ക്വട്ടേഷന്‍ നല്‍കി ഭര്‍ത്താവിനെ കൊന്നുതള്ളിയ ഭാര്യയും സഹായിയും അറസ്‌റ്റില്‍. സംഭവത്തില്‍ പങ്കാളികളായ നാലുപേര്‍ക്കായി തെരച്ചില്‍ ഊര്‍ജിതം.

Advertisment

മേയ്‌ 18 നു കാണാതായ മഹാരാഷ്‌ട്ര, കല്യാണിലെ ശങ്കര്‍ ഗെയ്‌ക്ക്‌വാദി (44) ന്റെ മൃതദേഹം കഴിഞ്ഞ ഒന്നിനു കണ്ടെത്തിയതിനു പിന്നാലെ നടത്തിയ അന്വേഷണമാണ്‌ കൊലപാതകത്തിന്റെ ചുരുളഴിച്ചത്‌. അറസ്‌റ്റിലായ ഗെയ്‌ക്ക്‌വാദിന്റെ ഭാര്യ ആശ, സഹായി ഹിമാന്‍ഷു ദൂബെ എന്നിവര്‍ക്കു പുറമേ മറ്റു നാലുപേരും കേസില്‍ പ്രതികളാണ്‌. ഭര്‍ത്താവിന്റെ കോടികള്‍ വരുന്ന വസ്‌തുവകകള്‍ സ്വന്തം പേരിലാക്കാനാണ്‌ ആശ കൊലപാതകം ആസൂത്രണം ചെയ്‌തത്‌.

publive-image

ഗെയ്‌ക്ക്‌വാദ്‌ സ്വന്തം പേരിലുള്ള സ്വത്തുക്കളില്‍ ഭൂരിഭാഗവും നേരത്തേതന്നെ ഭാര്യയുടെ പേരില്‍ എഴുതിവച്ചിരുന്നു. ആഡംബരപ്രിയയായ ആശ ഇതെല്ലാം വിറ്റു തുലച്ചതിനുശേഷം 15 കോടി വിലവരുന്ന വസ്‌തുവില്‍ കണ്ണുവച്ചു. ഇത്‌ എഴുതിനല്‍കാന്‍ പലവട്ടം നിര്‍ബന്ധിച്ചെങ്കിലും അച്‌ഛന്റെ സമ്പാദ്യമായിരുന്നതിനാല്‍ ഗെയ്‌ക്ക്‌വാദ്‌ വഴങ്ങിയില്ല. ഇതേച്ചൊല്ലി ദമ്പതികള്‍ വഴക്കിടുകയും ചെയ്‌തു. ഭാര്യയുടെ ഫോണ്‍ ചാറ്റിന്റെ പേരിലും ഇവര്‍തമ്മില്‍ വഴക്കിട്ടിരുന്നു. ഒടുവില്‍ ഭര്‍ത്താവിനെ വകവരുത്തി സ്വത്ത്‌ തട്ടിയെടുക്കാന്‍ തന്ത്രം മെനഞ്ഞ ആശ 30 ലക്ഷം രൂപയ്‌ക്ക്‌ ഹിമാന്‍ഷു ദുബെയ്‌ക്കു ക്വട്ടേഷന്‍ നല്‍കുകയായിരുന്നെന്നു പോലീസ്‌ പറയുന്നു.

നാലു ലക്ഷം രൂപ ദുബെയ്‌ക്കും സംഘത്തിനും മുന്‍കൂറായി നല്‍കിയശേഷം കഴിഞ്ഞമാസം 18 ന്‌ ഗെയ്‌ക്ക്‌വാദിനെ ഓട്ടോറിക്ഷയില്‍ കയറ്റി ആശ ബദ്‌ലാപുര്‍ പട്ടണത്തിലെത്തി. ക്വട്ടേഷന്‍ സംഘത്തിന്റെ നിര്‍ദേശാനുസരണം മയക്കുമരുന്നു ചേര്‍ത്ത ശീതളപാനീയം നല്‍കി ആശ ഭര്‍ത്താവിനെ അബോധാവസ്‌ഥയിലാക്കി. പിന്നീട്‌ ഇരുമ്പുദണ്ഡിനു തലയ്‌ക്കടിച്ചശേഷം മൂര്‍ച്ചയേറിയ ആയുധം ഉപയോഗിച്ച്‌ കഴുത്തറുത്തു കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം വിജനമേഖലയില്‍ ഉപേക്ഷിക്കുകയും ചെയ്‌തെന്നു പോലീസ്‌ പറഞ്ഞു.

ഇതിനുശേഷം ഭര്‍ത്താവിനെ കാണാനില്ലെന്നു കാട്ടി ആശ കഴിഞ്ഞ 21 നു പോലീസില്‍ പരാതിനല്‍കി. എന്നാല്‍ ഗെയ്‌ക്ക്‌വാദിന്റെ ബന്ധുക്കളില്‍ ചിലര്‍ ആശയുടെ വസ്‌തുവില്‍പ്പന അടക്കമുള്ള മുന്‍കാലചരിത്രം ചൂണ്ടിക്കാട്ടി പോലീസിനെ സമീപിച്ചത്‌ കാര്യങ്ങള്‍ തകിടംമറിച്ചു. ആശയുടെ നീക്കങ്ങള്‍ രഹസ്യമായി നിരീക്ഷിച്ച പോലീസ്‌ അവരുടെ മൊബൈല്‍ഫോണ്‍ വിശദാംശങ്ങള്‍ പരിശോധിച്ച്‌ ചോദ്യം ചെയ്‌തതോടെ കൊലപാതകത്തിന്റെ ചുരുളഴിഞ്ഞു. ഒടുവില്‍ കഴിഞ്ഞ ഒന്നിന്‌ കജ്‌റാത്തിനു സമീപംനിന്നു ഗെയ്‌ക്ക്‌വാദിന്റെ മൃതദേഹം കണ്ടെത്തുകയും ചെയ്‌തു. ചോദ്യം ചെയ്യലില്‍ ഫോണ്‍ ചെയ്യുന്നതു സംബന്ധിച്ച തര്‍ക്കമാണു കൊലപാതകത്തിനു കാരണമായതെന്നാണ്‌ ആശ പറഞ്ഞതെന്നു പോലീസ്‌ കേന്ദ്രങ്ങള്‍ പറഞ്ഞു.

Advertisment