ബെംഗളൂരു: ഭാര്യയെ കൊന്ന് പുതപ്പിൽകെട്ടി 4 ദിവസം സൂക്ഷിച്ചതിന് ശേഷം ഭർത്താവ് മൂന്നാം നിലയിൽ നിന്ന് ചാടി മരിച്ചു. ബിഹാർ സ്വദേശി കുഡിലു ഗേറ്റ് എഇസിഎസ് ലേഔട്ടിൽ താമസിക്കുന്ന മനീഷ് കുമാർ (42) ആണ് മരിച്ചത്. ഇയാളുടെ ഭാര്യ സന്ധ്യ (35) യുടെ മൃതദേഹം ജീർണിച്ച നിലയിൽ കണ്ടെത്തി.
വസ്ത്ര നിർമാണ ഫാക്ടറിയിലെ മാനേജറായിരുന്ന മനീഷ് കുറച്ച് ദിവസമായി ഫോൺ എടുക്കാത്തതിനെ തുടർന്ന് ഹൊങ്ങസന്ദ്രയിൽ താമസിക്കുന്ന ബന്ധു കഴിഞ്ഞ ദിവസം അപ്പാർട്മെന്റിലെത്തിയെങ്കിലും ഇയാൾ വാതിൽ തുറക്കാൻ തയാറായില്ല.
സമീപത്ത് താമസിക്കുന്നവർ ചേർന്ന് പൂട്ട് തകർത്ത് അകത്ത് കടന്നപ്പോഴാണ് മൂർച്ചയേറിയ ആയുധം ഉപയോഗിച്ച് ശരീരം മുഴുവൻ മുറിവേൽപ്പിച്ച നിലയിൽ മനീഷിനെ കണ്ടത്. ആളുകളെ കണ്ടതോടെ ഇയാൾ മൂന്നാംനിലയിൽ നിന്ന് താഴേക്ക് ചാടുകയായിരുന്നു.
മുറിയിൽ നിന്ന് ദുർഗന്ധം വന്നതിനെ തുടർന്ന് നടത്തിയ പരിശോധനയിലാണ് സന്ധ്യയുടെ മൃതദേഹം കണ്ടെത്തിയത്. പാരപ്പന അഗ്രഹാര പൊലീസ് ഇൻക്വസ്റ്റ് നടത്തി.