ബെംഗളൂരു: ഭാര്യയോട് യുവാവ് പക വീട്ടിയത് പ്രായപൂർത്തിയാവാത്ത സ്വന്തം മകളെ ഉപയോഗിച്ച്. വളരെക്കാലമായി അകന്നു താമസിക്കുന്നവരാണ് ഇവർ.
പെൺകുട്ടിയുടെ ഫോട്ടോ വിവാഹഫോട്ടോയാണെന്ന് തോന്നിപ്പിക്കുന്ന വിധം മോർഫ് ചെയ്ത് ബാലവിവാഹമെന്ന് തെറ്റിദ്ധരിപ്പിച്ച് ചൈൽഡ് ലൈൻ പ്രവർത്തകർക്ക് അയച്ചുകൊടുക്കുകയായിരുന്നു ഇയാള്‍. പെൺകുട്ടി ഋതുമതിയായ സമയത്തുള്ള ചടങ്ങുകളുടെ ഫോട്ടോകളാണ് മോർഫ് ചെയ്യാനുപയോഗിച്ചത്.
സ്കൂൾ വിദ്യാർത്ഥിനിയായ പെൺകുട്ടിയും ഇളയ സഹോദരിയും അമ്മയ്ക്കൊപ്പമാണ് താമസം. പെൺകുട്ടികളെ പ്രസവിച്ചതിനാൽ ഭർത്താവിൽ നിന്നും വീട്ടുകാരിൽ നിന്നും മാനസിക പീഡനമേൽക്കേണ്ടിവന്നതിനെ തുടർന്നാണ് ഭർത്താവിൽ നിന്നും അകന്നു കഴിയുന്നതെന്ന് യുവതി ചൈൽഡ് ലൈൻ പ്രവർത്തകരോട് പറഞ്ഞു.
ഫോട്ടോ ലഭിച്ചതിനെ തുടർന്ന് മക്കളസഹായവാണി എന്ന ശിശുക്ഷേമ സംഘടന യുവാവ് നൽകിയ വിവരങ്ങൾ പ്രകാരം എച്ച് എസ് ആർ ലേ ഔട്ടിൽ പെൺകുട്ടി താമസിക്കുന്ന വീട്ടിലെത്തുകയായിരുന്നു. സംഘടന പ്രവർത്തകർ ഫോട്ടോ യുവതിയെ കാണിച്ചതിനുശേഷമാണ് സംഭവത്തിന്‍റെ സത്യാവസ്ഥ അറിയുന്നത് .