വലപ്പാട്: കേള്‍വി പരിമിതിയെ മറികടക്കാന്‍ നല്ലൊരു ശ്രവണ സഹായിക്കായി കാത്തിരുന്ന പെരിങ്ങോട്ടുകരയിലെ യുവചിത്രകാരി വിനീഷ പി സിയുടെ സ്വപ്‌നം പൂവണിഞ്ഞു.
ഒരു ലക്ഷം രൂപ വിലവരുന്ന അത്യാധുനിക ശ്രവണ സഹായി മണപ്പുറം ഫൗണ്ടേഷന്‍ വിനീഷയ്ക്കു നല്‍കി. ജന്മസിദ്ധമായി തന്നെ ചിത്രരചനയില്‍ പ്രാവീണ്യം തെളിയിച്ച വിനീഷ വളര്‍ന്നു വരുന്ന ചിത്രകാരിയാണ്.
വലപ്പാട് മണപ്പുറം ഫിനാൻസ് ഹെഡ് ഓഫീസിൽ നടന്ന ചടങ്ങില്‍ മണപ്പുറം ഫൗണ്ടേഷന്‍ മാനേജിങ് ട്രസ്റ്റി വി പി നന്ദകുമാര്‍ വിനീഷയ്ക്കു ശ്രവണ സഹായി കൈമാറി.
പ്രാദേശിക മാധ്യമം വഴിയാണ് വിനീഷയുടെ ആഗ്രഹം മണപ്പുറം ഫൗണ്ടേഷന്റെ ശ്രദ്ധയിപ്പെട്ടത്. പെരിങ്ങോട്ടുകര പാറപറമ്പില്‍ ചന്ദ്രന്‍ പി കെ, ശീജ ദമ്പതികളുടെ മകളാണ് വീനീഷ.
ബിരുദധാരിയായ വിനീഷയുടെ അനുഗ്രഹീത കഴിവിന് പ്രോത്സാഹനവും ഉയരങ്ങളിലെത്താന്‍ പിന്തുണയും നല്‍കണമെന്ന് വി പി നന്ദകുമാര്‍ പറഞ്ഞു. മാതാപിതാക്കള്‍ക്ക് ആശംസകളും നേര്‍ന്നു.
ജീവിതത്തില്‍ വഴിത്തിരിവാകുന്ന അപ്രതീക്ഷിത സമ്മാനത്തിന് വീനീഷയും കുടുംബവും മണപ്പുറം ഫൗണ്ടേഷനും സാരഥി വി പി നന്ദകുമാറിനും നന്ദി അറിയിച്ചു.
ചടങ്ങില്‍ ലയണ്‍ ഡിസ്ട്രിക്ട് 318 ഡി സെക്കന്‍ഡ് വൈസ് ഡിസ്ട്രിക്ട് ഗവര്‍ണര്‍ സുഷമാ നന്ദകുമാര്‍, മണപ്പുറം ഫൗണ്ടേഷന്‍ സിഇഒ ജോര്‍ജ്ജ് ഡി ദാസ്, സനോജ് ഹെര്‍ബര്‍ട്ട്, സുഭാഷ് രവി, ശില്പ സെബാസ്റ്റ്യന്‍ എന്നിവര്‍ പങ്കെടുത്തു.