പാലാ: മാണി സി കാപ്പന്‍ എംഎല്‍എ യുഡിഎഫിലേയ്ക്ക് ചേക്കേറാന്‍ മുന്നൊരുക്കങ്ങള്‍ ആരംഭിച്ചു. എന്‍സിപിയെ പിളര്‍ത്തി യുഡിഎഫിലെത്താനാണ് കാപ്പന്‍റെ നീക്കം.
ഇടതുമുന്നണിയില്‍നിന്നും കടുത്ത അവഗണനയാണ് ലഭിക്കുന്നതെന്ന് കാപ്പന്‍ ഇന്ന് പ്രതികരിച്ചത് മുന്നണി മാറ്റത്തിനു മുന്നോടിയായിട്ടാണെന്നാണ് വിലയിരുത്തല്‍.
കാപ്പന്‍ സഹകരിക്കാന്‍ തയ്യാറാണെങ്കില്‍ ചര്‍ച്ചയ്ക്ക് തയ്യാറാണെന്ന് യുഡിഎഫ് കണ്‍വീനര്‍ എംഎം ഹസ്സനും പ്രതികരിച്ചിട്ടുണ്ട്.
നിലവില്‍ രണ്ട് എംഎല്‍എമാരുള്ള എന്‍സിപിയിലെ കാപ്പന്‍ വിഭാഗം യുഡിഎഫില്‍ പ്രവേശിക്കും. മന്ത്രി എകെ ശശീന്ദ്രന്‍ നേതൃത്വം നല്‍കുന്ന വിഭാഗം ഇടതുമുന്നണിയില്‍ തുടരും.
എന്‍സിപി ദേശീയ നേതൃത്വം കാപ്പനെ പിന്തുണയ്ക്കുകയാണെങ്കില്‍ സംസ്ഥാന പ്രസിഡന്‍റ് ടിപി പീതാംബരന്‍ മാസ്റ്റര്‍, ദേശിയ സെക്രട്ടറി കെജെ ജോസ്മോന്‍, സലിം പി മാത്യു തുടങ്ങിയ നേതാക്കള്‍ കാപ്പനൊപ്പം നില്‍ക്കും.
കുട്ടനാട് മുന്‍ എംഎല്‍എ തോമസ് ചാണ്ടിയുടെ സഹോദരന്‍ തോമസ് കെ തോമസ് ഉള്‍പ്പെടെയുള്ളവര്‍ ഇടതുമുന്നണിയില്‍ തുടരും.
പിളര്‍പ്പില്‍ കാപ്പനെ ശരത് പവാര്‍ പിന്തുണച്ചാല്‍ എകെ ശശീന്ദ്രന്‍ വിഭാഗത്തിന് പുറത്തുപോകേണ്ടിവരും. അങ്ങനെവന്നാല്‍ ശശീന്ദ്രന്‍ വിഭാഗം കോണ്‍ഗ്രസ് - എസില്‍ ലയിക്കാനാണ് സാധ്യത. പവാറിന്‍റെ പിന്തുണ കാപ്പനൊപ്പമാണെന്നാണ് റിപ്പോര്‍ട്ട്.
ഇതോടെ മാണി സി കാപ്പന്‍ പാലായില്‍ യുഡിഎഫ് സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പായി. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ ഇടതുമുന്നണിയില്‍നിന്നും ജോസ് കെ മാണിയും യുഡിഎഫില്‍നിന്നും മാണി സി കാപ്പനുമായിരിക്കും പാലായില്‍ ഏറ്റുമുട്ടുക.
മുന്നണിമാറ്റം സംബന്ധിച്ച് രണ്ട് മാസം മുമ്പുതന്നെ കാപ്പനും യുഡിഎഫ് നേതൃത്വവുമായി ധാരണയിലെത്തിയിരുന്നു. ഇതുപ്രകാരം ജനുവരി 30 -നകം കാപ്പന്‍ യുഡിഎഫിന്‍റെ ഭാഗമായി മാറും.
അതേസമയം കാപ്പന് പാലാ സീറ്റ് അനുവദിക്കുന്നതിനെതിരെ കോണ്‍ഗ്രസില്‍ ശക്തമായ പ്രതിഷേധമുണ്ട്. നേരത്തെ മുന്‍ ഡിസിസി പ്രസിഡന്‍റ് അഡ്വ. ടോമി കല്ലാനി ഇവിടെ സ്ഥാനാര്‍ഥിയാകുമെന്ന് ഉറപ്പിച്ചിരുന്നു.
ഡിസംബര്‍ 10 -ലെ തദ്ദേശ തെരഞ്ഞെടുപ്പ് കഴിഞ്ഞാലുടന്‍ മാണി സി കാപ്പന്‍ മുന്നണി വിടാനായിരുന്നു നേരത്തെ യുഡിഎഫുമായി ഉണ്ടാക്കിയിരുന്ന ധാരണ. ഇത് പാലായില്‍ ജനസംസാരമായി മാറിയിരുന്നു.
പാലാ നഗരസഭയില്‍ യുഡിഎഫിന് ലഭിച്ചുവെെന്ന് നേതാക്കള്‍ അവകാശപ്പെടുന്ന ആകെ സീറ്റുകളുടെ എണ്ണം എന്‍സിപിയുടെ ഏക സ്ഥാനാര്‍ഥിയേക്കൂടി ഉള്‍പ്പെടുത്തിയാണെന്നതായിരുന്നു കൗതുകകരം.
എന്‍സിപിയില്‍ നിന്ന് ഇടതു - കേരള കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ പിന്‍ബലത്തില്‍ വിജയിച്ചശേഷം യുഡിഎഫിലേയ്ക്ക് കാലുമാറാനായിരുന്നു ഈ വാര്‍ഡിലെ എന്‍സിപി സ്ഥാനാര്‍ഥിയുടെ നീക്കമെന്നും പ്രചരണമുണ്ടായിരുന്നു.