പാലാ : പാലായെ വിറപ്പിച്ച് ഇടതുപക്ഷത്തിന് അട്ടിമറി ജയം. പാലായില്‍ മാണി സി കാപ്പന്‍ 2943 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് വിജയിച്ചത്. 54 വര്‍ഷത്തെ രാഷ്ട്രീയ അടിമത്തത്തിന് പാലായ്ക്ക് മോചനമായെന്നായിരുന്നു മാണി സി കാപ്പന്റെ പ്രതികരണം .
വോട്ടെണ്ണലിൽ തുടക്കംമുതൽ ഉണ്ടായ മുന്നേറ്റം തന്‍റെ വ്യക്തിപരമായ ജയമല്ലെന്നും എൽഡിഎഫിന്‍റെ കൂട്ടായ വിജയമാണെന്ന് ഇടത് സ്ഥാനാർഥി മാണി സി കാപ്പൻ പ്രതികരിച്ചു. ചില ചാനലുകൾ പുറത്തുവിട്ട എക്സിറ്റ് പോൾ ഫലങ്ങൾ പ്രവർത്തകരുടെ ആവേശം കെടുത്തിയെങ്കിലും വിജയിക്കുമെന്ന് തനിക്ക് ഉറപ്പായിരുന്നുവെന്ന് മാണി സി കാപ്പൻ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയനും അദ്ദേഹത്തിന്‍റെ മന്ത്രിസഭയിലെ മുഴുവൻ അംഗങ്ങളും മറ്റ് ഇടത് നേതാക്കളും നടത്തിയ പ്രചാരണം തന്‍റെ വിജയത്തിൽ ഏറെ നിർണായകമായി.
1965 മുതൽ കെഎം മാണിയെ പിന്തുണച്ച പാലാ ഇത്തവണ എൽഡിഎഫിന് അനുകലമായാണ് വിധിയെഴുതിയിരിക്കുന്നത്. നാലായിരത്തിലധികം വോട്ടുകളുടെ ലീഡുമായി മുന്നേറുകയായിരുന്ന മാണി സി കാപ്പന്റെ ലീഡ് പെട്ടെന്ന് തന്നെ രണ്ടായിരത്തിലേക്ക് കൂപ്പുകുത്തുന്ന കാഴ്ച്ച വോട്ടെണ്ണലിന്റെ അവസാന ലാപ്പിൽ കണ്ടിരുന്നു. എൽഡിഎഫ് ക്യാമ്പിനെ തെല്ലൊന്ന് വിഷമിപ്പിച്ചുവെങ്കിലും വിജയം സുനിശ്ചിതമായിരുന്നു.
യുഡിഎഫിന്റെ ശക്തി കേന്ദ്രങ്ങളായിരുന്ന രാമപുരം, ഭരണങ്ങാനം, കരൂർ, കടനാട് എന്നിങ്ങനെ നിരവധി പ്രദേശങ്ങൾ ഇത്തവണ ചുവപ്പണിഞ്ഞു. 1965 മുതൽ മാണിക്കൊപ്പം നിന്ന പാല മുനിസിപാലിറ്റിയും ഇത്തവണ യുഡിഎഫിനെ തഴഞ്ഞ് എൽഡിഎഫ് പക്ഷത്തേക്ക് ചേർന്നിരിക്കുകയാണ്.
പാലായിൽ ചതിച്ചത് ജോസ് പക്ഷമാണെന്ന് പിജെ ജോസഫും തനിക്ക് ജോസ് പക്ഷത്തിന്റെ വോട്ട് ലഭിച്ചെന്ന് മാണി സി കാപ്പനും പറഞ്ഞു.
കെഎം മാണിയുടെ വീടിന് മുന്നിലെ എൽഡിഎഫ് പ്രവർത്തകരുടെ ആഹ്ലാദ പ്രകടനം മാണിയുടെ വീട്ടിലുണ്ടായിരുന്ന കേരളാ കോൺഗ്രസ് പ്രവർത്തകർ തടഞ്ഞു. കേരള കോൺഗ്രസുകാർ റോഡിലിറങ്ങി ജാഥ തടയുന്നുണ്ട്. അതേസമയം, പാലായുടെ വിവദ പ്രദേശങ്ങളിൽ ആഹ്ലാദ പ്രകടനം ആരംഭിച്ച് കഴിഞ്ഞു. പാലായിലെ ഇടത് പക്ഷ ഗ്രൂപ്പുകളിൽ നന്ദി അറിയിച്ചുകൊണ്ടുള്ള എൽഡിഎഫിന്റെ പോസ്റ്റുകൾ വന്ന് തുടങ്ങി