കൊച്ചി: ഉപതിരഞ്ഞെടുപ്പ് നടന്ന മഞ്ചേശ്വരം മണ്ഡലം യുഡിഎഫ് നേടുമെന്നു മനോരമ ന്യൂസ്– കാര്‍വി എക്സിറ്റ് പോള്‍. ഇവിടെ യുഡിഎഫ് സ്ഥാനാര്‍ഥി 36% വോട്ട് നേടി മുന്നിലെത്തുമെന്ന് എക്സിറ്റ് പോള്‍ ഫലം പ്രവചിക്കുന്നു.
എല്‍ഡിഎഫും ബിജെപിയും ഒപ്പത്തിനൊപ്പമാണ്. 31% വോട്ടാണ് ഇരുവര്‍ക്കും. എൽഡിഎഫ് നില മെച്ചപ്പെടുത്തും. 2016ല്‍ 26.84% മാത്രമാണു നേടിയത്. ബിജെപിയുടെ വോട്ട് ശതമാനത്തില്‍ 4.8% കുറവ്. ബിജെപിയും യുഡിഎഫും നേർക്കുനേർ മത്സരിച്ച മണ്ഡലമാണു മഞ്ചേശ്വരം. കഴിഞ്ഞ തവണ 89 വോട്ടിന്റെ മാത്രം ഭൂരിപക്ഷത്തിൽ വിധി നിർണയിച്ച മണ്ഡലത്തിൽ എൻഡിഎ ഏറെ ആത്മവിശ്വാസത്തിലാണ്.
ലോക്സഭാ തിരഞ്ഞെടുപ്പിൽ മണ്ഡലത്തിൽ ലഭിച്ച 11,113 വോട്ടിന്റെ ലീഡിലാണു യുഡിഎഫിന്റെയും മുസ്‍ലിം ലീഗിന്റെയും പ്രതീക്ഷ. എം.സി.ഖമറുദ്ദീൻ ആണ് ഇവിടെ യുഡിഎഫ് സ്ഥാനാർഥി.
മുസ്‌ലിം ലീഗ് ജില്ലാ പ്രസിഡന്റ്ും യുഡിഎഫ് ജില്ലാ ചെയർമാനും മാപ്പിളപ്പാട്ട് ഗായകനുമാണ് ഇദ്ദേഹം. രവീശ തന്ത്രി കുണ്ടാർ (52) ആണ് എൻഡിഎ സ്ഥാനാർഥി. ബിജെപി സംസ്ഥാന കമ്മിറ്റിയംഗവും പ്രാസംഗികനും. ശങ്കർ റൈ (59) ആണ് എൽഡിഎഫ് സ്ഥാനാർഥി. സിപിഎം ജില്ലാ കമ്മിറ്റി അംഗവും അധ്യാപകനും യക്ഷഗാന കലാകാരനും. നിയമസഭയിലേക്ക് ആദ്യ മത്സരമാണ്.