കവിത "മേടുകളുടയ്ക്കുമ്പോൾ" മഞ്ജുള ശിവദാസ് .
പ്രപഞ്ചനാഥൻ നൽകിയ ദാനം-
കുന്നുകൾ മാമലകൾ.
പ്രകൃതിക്കഴകായാരോഗ്യ-
വുമായ് വർത്തിച്ചീടുന്നോർ.
പച്ചപ്പട്ടുടയാടയുടുത്തവ-
യൊരുങ്ങി നിൽക്കും പോൽ.
അസുലഭ കാഴ്ചകളൊരുക്കി-
മേടുകൾ സമൃദ്ധിയോതുംപോൽ.
സസ്യലതാദികൾ പക്ഷിമൃഗാദി-
കളൊത്തു വസിച്ചീടും.
പ്രകൃതീശ്വരിയുടെ മാറിൽ-
സോമജമൂറും സ്രോതസ്സ്.
അസ്തമയത്തിൽ അർക്കനു-
റങ്ങാൻ പോകും നേരത്ത്-
ചുവന്നു തുടുത്താ മാനം-
കാട്ടിത്തന്നവയിവയെന്നും.
കരയെ പുൽകാനാഞ്ഞടുക്കും-
കടലിൻ തിരകളെയും,
വൃക്ഷത്തലകൾ കണ്ണാടി നോക്കും-
തെളിഞ്ഞ കായലിനേം,
മുതുകിലിരുത്തി കാട്ടിത്തന്ന-
വരീ മുത്തച്ഛൻമാർ.
സ്വാർത്ഥത കൈമുതലായ-
മനുഷ്യർ ജനനിയെ വിൽക്കുന്നോർ.
ഒറ്റക്കയ്യൻ രാക്ഷസയന്ത്ര-
ക്കൂട്ടു പിടിച്ചെത്തി,
പച്ചപ്പട്ടുടയാടകളൂരി-
യെറിഞ്ഞൂ നിഷ്കരുണം.
കൂർത്തനഖങ്ങൾക്കൊണ്ടു-
പിളർന്നൂ കുന്നുകളോരോന്നായ്.
വിളയും വയലു നികത്തി-
യെടുത്താ ചെമ്മൺ ചോരയാൽ.
ആശ്രിതരായവയഭയാർത്ഥികളാ-
യനാഥരായ്ത്തീർന്നു.
അഭയംതേടിപ്പായുകയാണവ-
ദിക്കുകളറിയാതെ.