ന്യൂഡൽഹി: ഷിംല: സിനിമാ ചിത്രീകരണത്തിനിടെ ഹിമാചല്‍പ്രദേശില്‍ പ്രളയത്തില്‍ കുടുങ്ങിയ നടി മഞ്ജു വാര്യരും സംഘവും സുരക്ഷിതരെന്ന് അധികൃതര്‍ അറിയിച്ചു.
മഞ്ജുവിനും സംഘത്തിനും വെള്ളവും ഭക്ഷണവും എത്തിച്ചു നല്‍കിയിട്ടുണ്ടെന്നും, വൈകിട്ടോടു കൂടി ഇവരെ സുരക്ഷിത സ്ഥാനത്തേക്ക് മാറ്റാന്‍ കഴിയുമെന്ന് ഹിമാചല്‍ പൊലീസ് കമ്മിഷണര്‍ അറിയിച്ചു.
ഛത്രു ഗ്രാമത്തില്‍ നിന്നും ഇരുപത് കിലോമീറ്റര്‍ അകത്തുള്ള ഒരു സ്ഥലത്താണ് ഷൂട്ട് നടക്കുന്നത്. ഇവിടേക്ക് റോഡ് ഗതാഗതം സാധ്യമല്ലെന്നാണ് വിവരം. കാല്‍നടയായി ഛത്രുവില്‍ നിന്നും യാത്ര ചെയ്തു മാത്രമേ അവിടെ എത്താനാവൂ.
ഷൂട്ടിംഗ് സംഘമടക്കം 140 ഓളം പേര്‍ നിലവില്‍ ഛത്രുവില്‍ കുടുങ്ങി കിടക്കുന്നുണ്ടെന്നും ഇവരെയെല്ലാം ഇന്ന് രാത്രിയോടെ പുറത്ത് എത്തിക്കാന്‍ സാധിക്കും എന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഛത്രു ഗ്രാമം സ്ഥിതി ചെയ്യുന്ന ലാഹുല്‍ സ്പിറ്റി ജില്ലാ ഡെപ്യൂട്ടി കമ്മീഷണര്‍ കെകെ സോറോച്ച് പറഞ്ഞു.
സിനിമയുടെ ഷൂട്ടിംഗ് ഇവിടെ തുടരുന്നതിനിടെ കനത്ത മഴയും പിന്നാലെ ശക്തമായ മഞ്ഞു വീഴ്ചയും ഉണ്ടായെന്നാണ് ലഭിക്കുന്ന വിവരം. ഇതോടെ അവിടേക്കുള്ള റോഡ് ഗതാഗതം തടസപ്പെട്ടു. ഇവിടെ ഹോട്ടലുകളോ മൊബൈല്‍ നെറ്റ്വര്‍ക്കോ ഇല്ല. സമുദ്രനിരപ്പില്‍ നിന്നും 11,000 അടി ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന ഛത്രുവിലേക്ക് വരുന്നത് സാഹസിക വിനോദസഞ്ചാരികള്‍ മാത്രമാണ്.
ലേ - ഷിംല ദേശീയപാതയ്ക്കിടയിലാണ് ഛത്രു ഗ്രാമം സ്ഥിതി ചെയ്യുന്നത്. വൈകുന്നേരത്തോടെ ഇവരെ ഛത്രുവില്‍ നിന്നും താഴെ ദേശീയപാതയില്‍ എത്തിച്ച്. അവിടെ നിന്നും മണാലിയിലേക്ക് കൊണ്ടു പോകാനാണ് അധികൃതര്‍ ലക്ഷ്യമിടുന്നത്.
ഹിമാചല്‍ പ്രദേശ് മുഖ്യമന്ത്രിയുമായി കേന്ദ്രമന്ത്രി വി.മുരളീധരന്‍ നേരത്തെ ഇക്കാര്യം സംസാരിച്ചിരുന്നു. ഇതിനു ശേഷം സംഭവം ഗൗരവത്തോടെയാണ് ഹിമാചല്‍ സര്‍ക്കാര്‍ കൈകാര്യം ചെയ്യുന്നത്. ഷൂട്ടിംഗ് സംഘം ഛത്രുവില്‍ കുടുങ്ങിയ സംഭവം ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ടെന്നും അവരെ രക്ഷിക്കാന്‍ വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ ജില്ലാ പൊലീസ് മേധാവിക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ടെന്നും ഹിമാചല്‍ പ്രദേശ് ഡിജിപി പറഞ്ഞു.