കേന്ദ്ര സര്‍ക്കാരിനെതിരെ ആഞ്ഞടിച്ച് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിങ്. ബി.ജെ.പി. നേതൃത്വത്തിലുള്ള കേന്ദ്രസർക്കാർ രാജ്യത്തെ 'തെറ്റായ പാത'യിലാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്ന് മന്‍മോഹന്‍ സിങ് പറഞ്ഞു.
കേന്ദ്ര സര്‍ക്കാരിന്‍റെ നയങ്ങളും നടപടികളും കാരണം രാജ്യത്തിന്‍റെ സ്വാതന്ത്ര്യം ഭീഷണിയുടെ നിഴലിലാണ്. രാജ്യത്തിന് സ്വാതന്ത്ര്യം നേടിക്കൊടുക്കുന്നതില്‍ കോണ്‍ഗ്രസ് നിര്‍ണായക പങ്ക് വഹിച്ചിട്ടുണ്ട്. പക്ഷേ കഴിഞ്ഞ നാല് വർഷത്തിനിടയിൽ ഇന്ത്യയുടെ ചരിത്രത്തെ തന്നെ പ്രതികൂലമായി ബാധിക്കുന്ന കാര്യങ്ങളാണ് ബി.ജെ.പി ചെയ്തുകൊണ്ടിരിക്കുന്നത്. ഇത് രാജ്യത്തിന്‍റെ സ്വാതന്ത്ര്യത്തെ വീണ്ടും അപകടപ്പെടുത്തുന്നതാണ്.
ബ്രിട്ടീഷ് ഭരണത്തിന്‍ കീഴില്‍ പലവട്ടം അടച്ചുപൂട്ടപ്പെട്ട, 1919 ല്‍ മഹാത്മാ ഗാന്ധി രാജ്യത്തിന് സമര്‍പ്പിച്ച നവജീവന്‍ പത്രം പുനരാരംഭിക്കുന്ന ചടങ്ങില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു മന്‍മോഹന്‍ സിങ്. നിലവിലെ കേന്ദ്ര സര്‍ക്കാര്‍ രാജ്യത്തെ ഏതുവിധമാണ് തെറ്റായ പാതയില്‍ നയിച്ചുകൊണ്ടിരിക്കുന്നതെന്ന് ജനങ്ങള്‍ മനസിലാക്കണം. ഈ പ്രവണതക്കെതിരെ കരുത്തുറ്റ പോരാട്ടം ആവശ്യമാണെന്നും അദ്ദേഹം പറഞ്ഞു.