തിരുവനന്തപുരം : സംസ്ഥാനത്തെ ഓരോ പദ്ധതിക്കും ആനുകാലികമായ പുനരവലോകനവും ചിന്തനവും ആവശ്യമാണെന്ന് മുന്‍ പ്രധാനമന്ത്രി മന്‍മോഹന്‍ സിംഗ്. സാമൂഹിക നിലവാരം ഉയര്‍ന്നതാണെങ്കിലും സംസ്ഥാനം ഭാവിയില്‍ അതീവ ശ്രദ്ധകേന്ദ്രീകരിക്കേണ്ട നിരവധി മേഖലകളുണ്ടെന്ന് അദ്ദേഹം പറഞ്ഞു. രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഡെലവപ്പ്‌മെന്റ് സംഘടിപ്പിച്ച പ്രതീക്ഷ 2030 വികസന സമ്മിറ്റ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
കേരളത്തിന് മറികടക്കേണ്ട നിരവധി തടസ്സങ്ങളുണ്ട്. രണ്ട്, മൂന്ന് വര്‍ഷമായി തുടരുന്ന ആഗോള മാന്ദ്യത്തെ പകര്‍ച്ചവ്യാധി രൂക്ഷമാക്കി. ഇത് കേരളവും പുറം ലോകവുമായുള്ള ബന്ധത്തെ ദുര്‍ബലമാക്കി.
ഡിജിറ്റല്‍ രീതികളുടെ വര്‍ദ്ധിച്ച ഉപയോഗം വിവര സാങ്കേതിക മേഖലയെ മുന്നോട്ട് നയിച്ചേക്കാമെങ്കിലും ടൂറിസം മേഖലയെ വലിയതോതില്‍ ബാധിക്കും. പകര്‍ച്ചവ്യാധി എത്രത്തോളം രൂക്ഷമാകുന്നുവോ അത്രത്തോളം തന്നെ ടൂറിസം മേഖലയിലെ വെല്ലുവിളികളും വര്‍ദ്ധിക്കാനാണ് സാധ്യത.
കേരളത്തിലും മറ്റ് പല സംസ്ഥാനങ്ങളിലും പബ്ലിക് ഫണ്ടിംഗ് താറുമാറാണ്. ഇതുമൂലം സംസ്ഥാനങ്ങള്‍ക്ക് അമിതമായ വായ്പയെടുക്കേണ്ടിവരുന്നു. ഇത് ഭാവില്‍ സംസ്ഥാന ബജറ്റുകള്‍ക്ക് അമിതഭാരം നല്‍കുമെന്നും അദ്ദേഹം ഓർമിപ്പിച്ചു.
രാജീവ് ഗാന്ധി ഇന്‍സ്റ്റിറ്റ്യൂട്ടിനെ നയിക്കുന്ന രമേശ് ചെന്നിത്തലയും മറ്റ് കോണ്‍ഗ്രസ് നേതാക്കളും വികസന ആസൂത്രണത്തിനായി പ്രയത്‌നിക്കുന്നു എന്നതിലും, ഈ പ്രയത്‌നങ്ങളെയെല്ലാം വോട്ടുകളാക്കി മാറ്റി യു.ഡി.എഫ്. സര്‍ക്കാരിനെ അധികാരത്തില്‍ എത്തിക്കുന്നതിനായി ഒരു ചട്ടക്കൂട് ആവിഷ്‌ക്കരിക്കുന്നു എന്നതിലും സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.