ന്യൂഡല്‍ഹി: വന്‍ തുക മുടക്കി ചൈനയില്‍ നിന്ന് പ്രതിരോധ ഉപകരണങ്ങള്‍ വാങ്ങിയ പാകിസ്ഥാന്‍, ബംഗ്ലാദേശ്, മ്യാന്‍മര്‍, കെനിയ, ജോര്‍ദാന്‍, അള്‍ജീരിയ തുടങ്ങിയ രാജ്യങ്ങള്‍ക്ക് കിട്ടിയത് എട്ടിന്റെ പണി. അന്തര്‍വാഹിനികളും യുദ്ധക്കപ്പലുകളും അടക്കമുള്ളവ വളരെ വേഗത്തില്‍ കേടായതിനാല്‍ കനത്ത തിരിച്ചടി നേരിടുകയാണ് ഈ രാജ്യങ്ങള്‍.
ഒറ്റ ദിവസം ഉപയോഗിച്ചപ്പോള്‍ തന്നെ ഉപകരണങ്ങള്‍ കേടായതായി മ്യാന്‍മര്‍ ചൈനയെ അറിയിച്ചു. നേപ്പാള്‍ വാങ്ങിയ ആറു വിമാനങ്ങളും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല. 2016ല്‍ ചൈനയില്‍ നിന്ന് ഇറക്കുമതി ചെയ്ത വിഎന്‍4 ആംഡ് പേഴ്‌സണല്‍ ക്യാരിയറുകളെക്കുറിച്ച് കെനിയയും പരാതി ഉന്നയിക്കുന്നുണ്ട്.
ചൈനയില്‍ നിന്ന് വാങ്ങിയ ഡ്രോണുകള്‍ ഉപയോഗിച്ചപ്പോള്‍ അപകടങ്ങള്‍ ഉണ്ടായതായി അള്‍ജീരിയ പറയുന്നു. ചൈനയില്‍ നിന്ന് വാങ്ങിയ ഡ്രോണുകള്‍ ജോര്‍ദാന്‍ വില്‍പ്പനയ്ക്ക് വെച്ചിരിക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
രണ്ട് അന്തര്‍വാഹനികളാണ് 2017-ല്‍ നൂറു കോടി അമേരിക്കന്‍ ഡോളര്‍ വീതം ചിലവഴിച്ച് ബംഗ്ലാദേശ് ചൈനയില്‍നിന്ന് വാങ്ങിയത്. 1970-കളിലെ മിംഗ് ക്ലാസ് ടൈപ്പ് 035ജി അന്തര്‍വാഹനികളായിരുന്നു അവ. ബി.എന്‍.എസ്. നൊബോജാത്ര, ബി.എന്‍.എസ്. ജോയ്ജാത്ര എന്നിങ്ങനെ അവയ്ക്ക് പേരുനല്‍കി. എന്നാല്‍ വളരെ വേഗം തകരാറായതിനാല്‍ ഇവ രണ്ടും ഇപ്പോള്‍ ഉപയോഗിക്കാന്‍ കഴിയുന്നില്ല.
2020-ല്‍ ബംഗ്ലാദേശ് രണ്ട് ഇടത്തരം യുദ്ധക്കപ്പലുകളാണ് ചൈനയില്‍നിന്ന് വാങ്ങിയത്. ബി.എന്‍.എസ്. ഉമര്‍ ഫാറൂഖ്, ബി.എന്‍.എസ്. അബു ഉബൈദ എന്നിങ്ങെ അവയ്ക്ക് പേരുനല്‍കി. രണ്ടിന്റെയും നാവിഗേഷന്‍ റഡാറും ഗണ്‍ സിസ്റ്റവും അടക്കമുള്ളവ ഇപ്പോള്‍ പ്രവര്‍ത്തിക്കുന്നില്ല. 'ഡിഎന്‍എ ഇന്ത്യ'യാണ് ഇക്കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തത്.