പാലക്കാട് : അവളുടെ മൃതദേഹം നാടിന് വേണ്ട, കുടുംബത്തിനും വേണ്ട–അട്ടപ്പാടിയിൽ വെടിയേറ്റുമരിച്ച മാവോയിസ്റ്റ് അജിതയെ (20) ഫോട്ടോയിൽ തിരിച്ചറിഞ്ഞ് കൂടംകുളം അഴകപ്പപുരത്തെ വീട്ടിൽ അമ്മ സ്വർണമേരി ക്രൈംബ്രാഞ്ച് സംഘത്തിനോടു പറഞ്ഞു.
അജിതയുടെ മൃതദേഹം വേണ്ടെന്നു കാണിച്ച് അമ്മ പൊലീസ് സംഘത്തിനു കത്തും നൽകി. അച്ഛൻ സേവ്യർ മരിച്ചശേഷം അടുക്കള പണിയെടുത്താണ് അജിതയെയും രണ്ട് ആൺകുട്ടികളെയും സ്വർണമേരി പഠിപ്പിച്ചത്.
അജിത കൂടുംകുളത്തെ മിഷനിൽ സജീവമായിരുന്നു. കന്യാകുമാരിയിൽ പ്രൈവറ്റായി ബിഎ ജയിച്ച് ജേർണലിസം പഠിക്കാൻ 2013 ൽ മകൾ ചെന്നൈയിൽ പോയെന്ന് അമ്മ പറഞ്ഞു. കുറച്ചുകഴിഞ്ഞപ്പോൾ പഠനം ഉപേക്ഷിച്ച് വീട്ടിലെത്തി, തൊട്ടടുത്തവർഷം മധുര ലോ കോളജിൽ എൽഎൽബിക്കു ചേർന്നശേഷം പിന്നീട് വീട്ടിൽ വന്നിട്ടില്ല. 6 മാസം കഴിഞ്ഞപ്പോൾ താൻ സുഹൃത്തിനെ വിവാഹം ചെയ്തുവന്നു പറഞ്ഞുള്ള കത്ത് കിട്ടി.
മാവോയിസ്റ്റുകളുടെ മൃതദേഹം തിരിച്ചറിയാൻ തമിഴ്നാട് നക്സൽ വിരുദ്ധസേന നൽകിയ പരസ്യത്തിൽ നിന്നും ക്രൈംബ്രാഞ്ച് സംഘത്തിന്റെ ഫോട്ടോകളിൽ നിന്നു മകളെ അമ്മ തിരിച്ചറിഞ്ഞു. ആദ്യം മൃതദേഹം ഏറ്റുവാങ്ങാൻ തോന്നിയെങ്കിലും പിന്നീട് വേണ്ടെന്നു വച്ചു. വർഷങ്ങൾക്കുശേഷം അജിതയെ കാണമെന്ന ആഗ്രഹവും ഉപേക്ഷിച്ചതായി അമ്മയ്ക്കൊപ്പം സഹോദരങ്ങളും പൊലീസിനോട് പറഞ്ഞു.