ആലുവ: രാജ്യത്തെ ക്രൈസ്തവ സഭാ ചരിത്രത്തിൽ ഏറ്റവും കൂടുതൽ മേൽപ്പട്ട സ്ഥാനത്തിരുന്ന മാർത്തോമാ സഭയുടെ മുൻ പരമാധ്യക്ഷൻ ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ വിർച്ച്വൽ അനുസ്മരണം വൈഎംസിഎ കേരള റീജിയൻ്റെ നേതൃത്വത്തിൽ മെയ് 12 ബുധനാഴ്ച വൈകിട്ട് 8മണിക്ക് നടക്കും.
മിസോറാം ഗവർണർ പി.എസ് ശ്രീധരൻപിള്ള ഉദ്ഘാടനം ചെയ്യും. വൈഎംസിഎ ദേശീയ അധ്യക്ഷൻ ജസ്റ്റിസ് ജെ.ബി കോശി അനുസ്മരണ സമ്മേളനത്തിന് നേതൃത്വം നല്കും.
കേരള റീജണൽ ചെയർമാൻ ജോസ് ജി. ഉമ്മൻ അധ്യക്ഷത വഹിക്കും. മോസ്റ്റ് റവ.ഡോ. തിയോഡഷ്യസ് മാർത്തോമാ മെത്രാപോലീത്ത, കർദിനാൾ മേജർ ആർച്ച് ബിഷപ്പ് മാർ ജോർജ് ആലംഞ്ചേരി, യൂഹാനോൻ മാർ ക്രിസോസ്റ്റമോസ് മെത്രാപോലീത്ത, ഗീവർഗ്ഗീസ് മാർ കൂറിലോസ് മെത്രാപോലീത്ത, സിനിമ സംവിധായകൻ ബ്ലസി, സജി ചെറിയാൻ എംഎൽഎ എന്നിവർ സംബന്ധിക്കും.
ജനറൽ സെക്രട്ടറി റെജി വർഗ്ഗീസ്, സംസ്ഥാന കോർഡിനേറ്റർ പ്രൊഫ. ഡോ. റോയിസ് മല്ലശ്ശേരി, ട്രഷറാർ വർഗ്ഗീസ് അലക്സാണ്ടർ, വൈസ് ചെയർമാന്മാരായ വർഗ്ഗീസ് അലക്സാണ്ടർ, പ്രൊഫ. അലക്സ് തോമസ്, ജിയോ ജേക്കബ് എന്നിവർ നേതൃത്വം നല്കും. കേരളത്തിലെ 543 വൈഎംസിഎകളിൽ നിന്നായി തെരെഞ്ഞെടുക്കപ്പെട്ട പ്രതിനിധികൾ പങ്കെടുക്കും.
ആത്മീയതയുടെയും മാനവികതയുടെയും അർത്ഥം ഗ്രഹിപ്പിച്ച പ്രഭാഷണം ലോകനേതാക്കളെ പോലും ഡോ. ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്തയുടെ ആരാധകരാക്കി. വലിയ മെത്രാപ്പോലീത്തയുടെ വിയോഗം ക്രൈസ്തവ സഭകൾക്ക് മാത്രമല്ല സമൂഹത്തിൻ്റെയും കൂടി നഷ്ടമാണ്.