മലയാളിയുടെ മാര്‍പാപ്പയാണ് ചിരിപ്പിക്കുന്ന ഈ വലിയ ഇടയൻ. ഡോ.ഫിലിപ്പോസ് മാർ ക്രിസോസ്റ്റം വലിയ മെത്രാപ്പോലീത്ത കേരളത്തില്‍ ബിഷപ്പുമാരുടെ ബിഷപ്പാണ്. ക്രിസ്തു ഉപമകളിലൂടെ സംസാരിച്ചെങ്കില്‍ ക്രിസോസ്റ്റം മെത്രാപ്പോലീത്ത തമാശകളിലൂടെയാണ് ലോകത്തോട് സംസാരിച്ചത്.
മതത്തിന്‍റെ വേലിക്കെട്ടുകള്‍ക്കപ്പുറം സമൂഹത്തിന്‍റെ ഒന്നാകെ മെത്രാപ്പോലീത്തയാകാന്‍ അദ്ദേഹത്തിനു കഴിഞ്ഞു . ഒടുവില്‍ നൂറാം വയസില്‍ രാജ്യം പദ്മഭൂഷന്‍ നല്‍കി ആദരിച്ചിരിക്കുകയാണ് വലിയ തിരുമേനിയെ.
ആത്മീയ ലോകത്ത് നർമത്തിന്റെ സാധ്യത കണ്ടറിഞ്ഞു ഈ വലിയ ഇടയൻ. ക്രിസോസ്റ്റം തുറന്നുവിട്ട ചിരികളുടെ അലകൾ സമൂഹത്തിലേക്കും പടർന്നുകയറി. നർമത്തിന്റെ ആ നല്ല ഇടയന്റെ ജീവിതത്തിൽ ഇനി പത്മഭൂഷന്റെ തിളക്കവും.
ഈ ആദരവില്‍ തിളങ്ങിയത് തിരുമേനിയാണോ പദ്മഭൂഷനാണോ എന്ന് ചോദിച്ചാല്‍ ഉത്തരം പദ്മഭൂഷന്‍ എന്നായിരിക്കും. അതുക്കും മേലെയാണ് മലയാളിയ്ക്ക് തിരുമേനിയുടെ സ്ഥാനം .
ആഴമേറിയ വിശ്വാസ സത്യങ്ങൾ സാധാരണക്കാരിലേക്കു സന്നിവേശിപ്പിക്കാൻ ക്രിസോസ്റ്റം തൊടുത്തുവിട്ട ഏറ്റവും വലിയ ആയുധമായിരുന്നു ചിരി. സഭയുടെ മേലധ്യക്ഷ സ്ഥാനത്തു നിന്ന് ഒഴിഞ്ഞ 2007 ലാണ് വിരമിച്ചത് . അന്ന് മുതല്‍ കേരളത്തില്‍ സകല സമൂഹത്തിന്‍റെയും വലിയ മെത്രാപ്പൊലീത്തയായി അദ്ദേഹം മാറി .
1918 ഏപ്രിൽ 27നു വികാരി ജനറാൾ വട്ടക്കോട്ടാൽ അടങ്ങപ്പുറത്ത് കലമണ്ണിൽ കെ.ഇ. ഉമ്മൻ കശീശയുടെയും കാർത്തികപ്പള്ളി കളയ്ക്കാട്ട് നടുക്കേവീട്ടിൽ ശോശാമ്മയുടെയും പുത്രനായി ജനനം. കോഴഞ്ചേരി ഹൈസ്ക്കൂളിലും ഇരവിപേരൂർ സെന്റ് ജോൺസ് ഹൈസ്ക്കൂളിലും ആലുവ യുസി കോളജിലുമായി പഠനം.
1940ൽ ആണ് അങ്കോല ആശ്രമത്തിലെ അംഗമായി എത്തുന്നത്. 1943ൽ ബെംഗളൂരു യുണൈറ്റഡ് തിയോളജിക്കൽ കോളജിൽ വൈദിക പഠനം. 1944 ജനുവരി ഒന്നിന് ശെമ്മാശനും അതേ വർഷം ജൂൺ മൂന്നിനു വൈദികനുമായി. 1944ൽ ബെംഗളൂരു ഇടവക വികാരിയായി.
1978 ൽ സഫ്രഗൻ മെത്രാപ്പൊലീത്ത. 1980ൽ തിരുവനന്തപുരം–കൊല്ലം ഭദ്രാസനാധ്യക്ഷൻ. 1990ൽ റാന്നി– നിലയ്ക്കൽ, വടക്കേ അമേരിക്ക ഭദ്രാസന ബിഷപ്. 1997 ഓഗസ്റ്റ് ചെങ്ങന്നൂർ– തുമ്പമൺ ഭദ്രാസനാധ്യക്ഷൻ. 1999 മാർച്ച് 15 ഒഫിഷിയേറ്റിങ് മെത്രാപ്പൊലീത്ത, 1999 ഒക്ടോബർ 23ന് ഇരുപതാം മാർത്തോമ്മാ (മാർത്തോമ്മാ മെത്രാപ്പൊലീത്ത). 2007 ഒക്ടോബർ ഒന്നിന് ഭരണച്ചുമതല ഒഴിഞ്ഞ് മാരാമണ്ണിലെ അരമനയിലേക്കു വിശ്രമജീവിതത്തിനായി മാറി. ഇന്നും സമൂഹത്തില്‍ സജീവമാണ് വലിയ തിരുമേനി .