ഇടുക്കി: കാര്‍ മരത്തിലിടിച്ച് മറിഞ്ഞ സഞ്ചാരികളില്‍ നിന്നും 3000 രൂപ പിടിച്ചുവാങ്ങി മരം ഉടമസ്ഥന്‍ . മൂന്നാര്‍ - മറയൂര്‍ സംസ്ഥാന പാതയില്‍ തലയാറിന് സമീപമാണ് സംഭവം. മരത്തിലിടിച്ച് മറിഞ്ഞ കാറിലെ യാത്രികരായ കര്‍ണാടക സ്വദേശികള്‍ക്കാണ് ഈ ദുരനുഭവം.
ബെംഗളുരുവിൽ നിന്ന് മറയൂര്‍ വഴി മൂന്നാറിലേയ്ക്ക് വിനോദയാത്ര വന്ന സംഘത്തിന്‍റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. തലയാറിലെ കൊടുംവളവിൽ നിയന്ത്രണംവിട്ട കാർ മരത്തിലിടിച്ച് മറിയുകയായിരുന്നു. മറിഞ്ഞ വാഹനം ഒരു യൂക്കാലി മരത്തിലിടിച്ചാണ് നിന്നത്. തലയാര്‍ എസ്റ്റേറ്റ് പരിധിയിലുള്ളതാണ് ഈ സ്ഥലം.
എന്നാല്‍ അപകടത്തിന് പിന്നാലെ സ്ഥലം കയ്യേറിയ വ്യക്തി നഷ്ടപരിഹാരം ആവശ്യപ്പെടുകയായിരുന്നു. യൂക്കാലി മരത്തിന്‍റെ തൊലി നഷ്ടപ്പെട്ടെന്ന് പറഞ്ഞായിരുന്നു നഷ്ടപരിഹാരം ആവശ്യപ്പെട്ടത്. പണം നല്‍കാതെ അപകടത്തിൽപ്പെട്ട കാര്‍ തിരിച്ചു കയറ്റാന്‍ അനുവദിക്കില്ലെന്ന് ഇയാള്‍ പറഞ്ഞു. ഒടുവില്‍ സഞ്ചാരികളിൽ നിന്നും 3000 രൂപ പിടിച്ചു വാങ്ങിയ ശേഷമാണ് ഇവരെ ഇയാള്‍ പോകാൻ അനുവദിച്ചത്.
കാറപകടത്തിൽ തേയിലച്ചെടികള്‍ നഷ്ടപ്പെട്ട തേയിലക്കമ്പനിയുടെ ജീവനക്കാര്‍ നഷ്ടപരിഹാരം ആവശ്യപ്പെടാതെ തന്നെ കാര്‍ തിരികെ കയറ്റാൻ ട്രാക്റ്റര്‍ വരെ വിട്ടുനൽകിയിരുന്നു. എന്നാൽ ഇതുപോലും തടസപ്പെടുത്തിയ ശേഷമാണ് ഇയാള്‍ സഞ്ചാരികളിൽ നിന്ന് 3000 രൂപ വാങ്ങിയതെന്നതാണ് കൗതുകം.