ചെങ്ങന്നൂർ: വനം വകുപ്പ് ഉദ്യോഗസ്ഥർ കസ്റ്റഡിയിലെടുത്ത പത്തനംതിട്ട കുടപ്പനക്കുളം പടിഞ്ഞാറേചരുവിൽ പി.പി.മത്തായിയുടെ ദുരൂഹ മരണത്തിൽ സത്യസന്ധമായ അന്വേഷണം നടത്തി കുറ്റവാളികൾക്കെതിരെ ശക്തമായ നടപടികൾ സ്വീകരിക്കണമെന്ന് ചെങ്ങന്നൂർ ഭദ്രാസന സഹായമെത്രാപ്പോലീത്താ ഡോ. മാത്യൂസ് മാർ തീമോത്തിയോസ് പ്രസ്താവിച്ചു.
അറസ്റ്റ് ഉൾപ്പെടെയുള്ള കാര്യങ്ങളിൽ സ്വീകരിക്കേണ്ട പ്രാഥമിക നടപടിക്രമങ്ങൾ പോലും പാലിച്ചില്ല എന്നത് ഏറെ സംശയമുളവാക്കുന്നു. ഇത്തരം സാഹചര്യത്തിൽ സമഗ്രമായ അന്വേഷണത്തിന് സർക്കാർ തയ്യാറാകണമെന്നും പി.പി.മത്തായിയുടെ കുടുംബത്തിന് നീതി ഉറപ്പാക്കണമെന്നും മെത്രാപ്പൊലീത്താ ആവശ്യപ്പെട്ടു.
അധികാരികൾ ആവശ്യമായ നടപടികൾ സ്വീകരിക്കാത്തതിൽ പ്രതിഷേധിച്ചു കൊണ്ട് ഭദ്രാസന കൗൺസിലിൽ ഭദ്രാസന സെക്രട്ടറി ഫാ.മാത്യു ഏബ്രഹാം കാരയ്ക്കൽ പ്രതിഷേധ പ്രമേയം അവതരിപ്പിച്ചു. കൗൺസിൽ അംഗങ്ങളായ ഫാ.രാജൻ വർഗീസ്', ഫാ.ബിജു ടി. മാത്യു, വി.ജെ ചാക്കോ, മാത്യു ജേക്കബ്, ബിജു മാത്യു, സിബി മത്തായി എന്നിവർ പ്രസംഗിച്ചു.