മൂവാറ്റുപുഴ: യുഡിഎഫ് സ്ഥാനാർഥി ഡോ. മാത്യു കുഴൽനാടൻ ഗ്രാമപ്രദേശങ്ങളിലൂടെയുള്ള തൻ്റെ തെരഞ്ഞെടുപ്പ് പ്രചരണം തുടരുന്നു. അതിരാവിലെ നഗരത്തിലെ പിഒ ജംഗ്ഷനിലുള്ള രണ്ട് ജിംനേഷ്യങ്ങളിൽ ആയിരുന്നു ഡോ. മാത്യു കുഴൽ നാടന്റെ പ്രചരണത്തിന് തുടക്കമായത്. തുടർന്ന് ആരക്കുഴ റോഡിലെ റസ്റ്റോറന്റിൽ സഹപ്രവർത്തകർക്കൊപ്പം പ്രഭാത ഭക്ഷണം കഴിച്ചു.
തുടർന്ന് പാലക്കുഴ പഞ്ചായത്തിൽ എത്തി. വടക്കൻ പാലക്കുഴയിലെ കടകളിലും പൊതു സ്ഥാപനങ്ങളിലും വോട്ട് തേടി. ആരാധനാലയങ്ങൾ സന്ദർശിച്ച ശേഷം രോഗബാധിതരായി വിശ്രമിക്കുകയായിരുന്ന പ്രവർത്തകരെയും കണ്ടു. ആവോലി പഞ്ചായത്തിലായിരുന്നു തുടർന്ന് സന്ദർശനം.
നിർമ്മല കോളേജിൽ സ്ഥാനാർത്ഥിയെ കാത്തിരുന്നത് നൂറു കണക്കിന് വിദ്യാർത്ഥികളും അധ്യാപകരും. സ്ഥാനാർത്ഥിക്കൊപ്പം സെൽഫിയെടുക്കാനുളള തിക്കും തിരക്കുമായിരുന്നു ഓരോ ക്ലാസ് മുറികളിലും കണ്ടത്. അവർക്കൊപ്പം സെൽഫിയെടുത്തും അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും വോട്ടുറപ്പിച്ചുമായിരുന്നു കുഴൽനാടന്റെ സഞ്ചാരം. തുടർന്ന് നിർമ്മല ഫാർമസി കോളേജിലുമെത്തി അധ്യാപകരെയും ജീവനക്കാരെയും വിദ്യാർത്ഥികളെയും കണ്ട് വോട്ട് അഭ്യാർത്ഥിച്ചു.
ആനിക്കാട് സ്കൂൾ, മഠങ്ങൾ വിവിധ വ്യാപാര സ്ഥാപനങ്ങൾ, കടകൾ എന്നിവിടങ്ങളിലെത്തി വോട്ടഭ്യർത്ഥിച്ച ശേഷം ചില മരണ വീടുകളിലും സന്ദർശിച്ചു. വാളകം, പായിപ്ര പഞ്ചായത്തുകളിലെ വിവിധ സ്ഥാപനങ്ങളിലും കടകളിലും മാത്യു കുഴൽനാടൻ സന്ദർശനം നടത്തി.