മുംബൈ:ബോളിവുഡിൽ മീ ടൂ ക്യാംപെയ്ന്‍ ശക്തിയാർജിക്കുന്നു. നടൻ ആലോക് നാഥിനെതിരെ ലൈംഗീക പീഡന പരാതിയുമായി തിരക്കഥാകൃത്തും സംവിധായികയുമായ വിൻത നന്ദ രംഗത്ത് വന്നു. നടി തനുശ്രീ ദത്തയുടെ പരാതിയിൽ മഹാരാഷ്ട്രാ വനിതാ കമ്മീഷൻ നാന പടേക്കറിന് നോട്ടീസയച്ചു.
മീ ടൂ ക്യാംപെയ്ന്‍ ബോളിവുഡിനെ പിടിച്ച് കുലുക്കുകയാണ്. ദിവസങ്ങൾ കഴിയും തോറും വെളിപ്പെടുത്തലുമായി കൂടുതൽ പേർ രംഗത്തെത്തുന്നു. 90കളിൽ താര എന്ന ടെലിവിഷൻ പരിപാടിയിൽ ജോലി ചെയ്യുന്നതിനിടെ നടൻ ആലോക് നാഥ് തന്നെ ബലാൽസംഗം ചെയ്തു എന്നാണ് എഴുത്തുകാരിയും ടെലിവിഷൻ പരിപാടികളുടെ സംവിധായികയുമായ വിൻത നന്ദ വെളിപ്പെടുത്തിയത്. ഫേസ്ബുക്കിലൂടെയായാരുന്നു വിൻത നന്ദിൻറെ വെളിപ്പെടുത്തൽ.
മദ്യം നൽകി മയക്കി കിടത്തി എന്നും ആലോക് തന്നെ ലൈംഗികമായി ഉപദ്രവിക്കുന്നത് നിസഹായതയോടെ സഹിക്കേണ്ടി വന്നെന്നുമാണ് വിൻത ഫേസ് ബുക്കിൽ കുറിച്ചത്. സംഭവത്തിൽ ബോളിവുഡ് സിനിമ പ്രവർത്തകരുടെ സംഘടന ആലോക് നഥിന് കാരണം കാണിക്കൽ നോട്ടീസ് നൽകി. നേരത്തെ മീ ടൂ ക്യാംപെയ്ന്‍ ഭാഗമായി ആരോപണവിധേയരായ നടൻ രജത് കപൂറിന്‍റെ സിനിമ മുംബൈ ചലച്ചിത്രോത്സവത്തില്‍ നിന്ന് ഒഴിവാക്കി.
അതിനിടെ പരാതിയുമായി കേന്ദ്രസംസ്ഥാന വനിതാ കമ്മീഷനുകളെ തനുശ്രീ സമീപിച്ചിട്ടുണ്ട്. എഴുത്തുകാരൻ ചേതൻ ഭഗത്, കിരൺ നഗർകാർ, ഗായകൻ കൈലാഷ് ഖേർ, ബോളിവുഡ് സംവിധായകൻ വികാസ് ബാൽ എന്നിവർക്കെതിരെ നേരത്തെ വെളിപ്പെടുത്തലുകളുണ്ടായിരുന്നു. ഗാനരചയിതാവ് വൈരമുത്തുവിനെതിരെയും പീഡനാരോപണം ഉയർന്നിട്ടുണ്ട്. ചലച്ചിത്ര നിർമാതാവും നടനുമായ രാധാ രവിക്കെതിരെയും വെളിപ്പെടുത്തലുകൾ പുറത്തുവന്നിട്ടുണ്ട്.