തിരുവനന്തപുരം: മീ ടു ഇഫക്റ്റ് മലയാളത്തിലും. മീ ടു കാമ്പയ്നിന്റെ ഭാഗമായി ഉയർന്ന ലൈംഗികാരോപണത്തെ തുടർന്ന് ദി ഹിന്ദു പത്രത്തിന്റെ കേരളാ ബ്യൂറോ റസിഡന്റ് എഡിറ്റർ ഗൗരിദാസൻ നായർക്ക് രാജിവക്കേണ്ടിവന്നു. മലയാളത്തിലെ മുതിര്‍ന്ന മാധ്യമ പ്രവര്‍ത്തകരുടെ നിരയിലുള്ള വ്യക്തിയാണ് പ്രശസ്ത സാഹിത്യകാരന് വൈക്കം ചന്ദ്രശേഖരന്‍നായരുടെ മകനായ ഗൗരിദാസൻ നായർ.
ഇദ്ദേഹത്തിന്റെ രാജി പത്രത്തിന്റെ മുൻ എഡിറ്ററും നിലവിലെ മാനേജിംഗ് ഡയറക്ടർമാരിലൊരാളുമായ എൻ.റാം ഇക്കാര്യം സ്ഥിരീകരിച്ചു. സാങ്കേതിക നടപടികൾക്കു കാത്തുനിൽക്കാതെ ഗൗരിദാസൻ നായരോടു രാജി ആവശ്യപ്പെടുകയായിരുന്നെന്ന് എൻ. റാം ട്വിറ്ററിൽ കുറിച്ചു.
യാമിനി നായർ എന്ന മാധ്യമപ്രവർത്തകയാണ് ഗൗരിദാസൻ നായർക്കെതിരേ ആരോപണം ഉന്നയിച്ചത്. ഗൗരിദാസൻ നായരുടെ പേര് വെളിപ്പെടുത്താതെ ഒരു ബ്ലോഗിലൂടെയായിരുന്നു വെളിപ്പെടുത്തൽ. പിന്നീട് സമകാലികരുടെ വെളിപ്പെടുത്തലുകളിലൂടെ ഗൗരിദാസൻ നായരുടെ പേര് പുറത്തുവന്നു. ഇതേതുടർന്നാണ് മാധ്യമസ്ഥാപനം നടപടി സ്വീകരിച്ചത്.
ഗൗരിദാസൻ നായർ ഈ വർഷം ഡിസംബർ 31-ന് വിരമിക്കേണ്ടതായിരുന്നു .