യുപി ∙ അപകടത്തില്‍ അറ്റുപോയ കാല് ഭാഗം അതേ രോഗിക്കു തലയിണയായി വച്ച് വാഹനാപകടത്തിൽ പരുക്കേറ്റു ചികിൽസ തേടിയ രോഗിയോടു ഉത്തർപ്രദേശിലെ ഝാൻസി മെഡിക്കൽ കോളജ് അധികൃതരുടെ ക്രൂരത . റോഡപകടത്തിൽ അറ്റുപോയ കാലിന്റെ ഭാഗമാണ് അതേ രോഗിക്കു തലയിണയായി വച്ചത്.
ഝാൻസിയിലെ ലചുര പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള ഘനശ്യാം എന്ന യുവാവിന് വാഹനാപകടത്തിൽ പരുക്കേറ്റിരുന്നു. സ്കൂൾ വിദ്യാര്‍ഥികളുമായി പോകുകയായിരുന്ന ബസ് ആണ് അപകടത്തിൽ പെട്ടത്. സംഭവത്തിൽ ആറു കുട്ടികൾക്കും പരുക്കേറ്റു.
ബസിന്റെ ക്ലീനറായിരുന്ന ഘനശ്യാമിന്റെ വലതു കാല്‍പാദം വേർപെട്ടുപോയി. ഇദ്ദേഹത്തെ ആശുപത്രിയിലെത്തിച്ചപ്പോഴാണ് അറ്റുപോയ കാലിന്റെ ഭാഗം തലയിണയാക്കി വച്ച നിലയിൽ ബന്ധുക്കളുടെ ശ്രദ്ധയിൽപ്പെട്ടത്.
ആശുപത്രിയിൽ ബഹളമായതോടെ കാൽപാദം മാറ്റി ഡോക്ടർമാർ പകരം തലയിണ വച്ചു. സംഭവത്തിൽ കുറ്റക്കാർക്കെതിരെ അടിയന്തര നടപടിയെടുക്കുമെന്നു മെഡിക്കൽ കോളജ് അധികൃതർ അറിയിച്ചു. യുവാവിനെ സർക്കാർ ആശുപത്രിയിൽ നിന്ന് ഡിസ്ചാർജ് ചെയ്തശേഷം സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.