Advertisment

പ്രമേഹ രോഗികൾക്ക് ഇനി കാൽപാദം മുറിച്ചു മാറ്റേണ്ട, ലോകത്ത് ആദ്യത്തെ മരുന്നുമായി ഇന്ത്യൻ കമ്പനി

author-image
ന്യൂസ് ബ്യൂറോ, കൊച്ചി
Updated On
New Update

publive-image

Advertisment

കൊച്ചി: പ്രമേഹ രോഗികളില്‍ കാല്‍പാദം മുറിച്ചു മാറ്റേണ്ടി വന്നേക്കാവുന്ന രോഗാവസ്ഥയ്ക്ക് മരുന്നുമായി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. പ്രമേഹ പാദ അൾസർ (ഡയബറ്റിക് ഫൂട്ട്) രോഗത്തിന് പ്രതിവിധിയായാണ് വോക്‌സ്ഹീല്‍ എന്ന സവിശേഷ മരുന്ന് തയ്യാറാക്കിയിട്ടുള്ളത്.

ഇരട്ട പ്രവര്‍ത്തനഫലം നല്‍കുന്ന ഈ മരുന്ന് ആഗോള തലത്തില്‍ ലക്ഷക്കണക്കിനു പ്രമേഹ രോഗികളെ കാല്‍പാദം മുറിക്കുന്നതില്‍ നിന്ന് രക്ഷപ്പെടുത്താന്‍ സാധിക്കുമെന്നാണ് റിപ്പോർട്ട് .

ശരീരത്തില്‍ പുരട്ടാവുന്ന വോക്‌സ്ഹീല്‍ ഡൈപെറോക്‌സോക്ലോറിക് ആസിഡ് എന്ന എന്‍സിഇ അടങ്ങിയതാണ്. ഗ്രാം പോസിറ്റീവ്, ഗ്രാം നെഗറ്റീവ് ബാക്ടീരിയകളെ പ്രതിരോധിക്കുകയും, മുറിവുകളെ പൂര്‍ണമായും ഉണയ്ക്കുന്ന ഫൈബ്രൊബ്ലാസ്റ്റ് കോശങ്ങളുടെ വളര്‍ച്ചയെ ത്വരിതപ്പെടുത്തുകയും ചെയ്യുന്ന ഇരട്ട പ്രവര്‍ത്തന ശേഷിയും വോക്‌സ്ഹീലിനുണ്ട്.

ഇന്ത്യയിലുടനീളം 15 പരീക്ഷണ കേന്ദ്രങ്ങളിലായി നടത്തിയ ഈ മരുന്നിന്റെ ക്ലിനിക്കല്‍ പരീക്ഷണങ്ങളില്‍ ഭേദമാകാത്ത ഡയബറ്റിക് ഫൂട്ട് അള്‍സറുള്ള 90 ശതമാനം രോഗികളിലും ഈ അള്‍സറിന്റെ വലിപ്പം കുറഞ്ഞു വന്നതായും, 75 ശതമാനം രോഗികളില്‍ 6-8 ആഴ്ച കൊണ്ട് ഈ രോഗം പൂര്‍ണമായും സുഖപ്പെട്ടതായും വ്യക്തമായിട്ടുണ്ട്.

ഈ പരീക്ഷണ ഫലം സംബന്ധിച്ച വിവരങ്ങള്‍ സര്‍ക്കാരിന്റെ ബന്ധപ്പെട്ട നിയന്ത്രണ അതോറിറ്റിക്ക് സമര്‍പ്പിക്കുകയും വോക്‌സ്ഹീല്‍ ഉല്‍പ്പാദിപ്പിക്കാനും വിപണനം ചെയ്യാനുമുള്ള അനുമതി സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന് ലഭിക്കുകയും ചെയ്തിട്ടുണ്ട്.

'ഇന്ത്യയില്‍ ഇങ്ങനെ കാല്‍പ്പാദം മുറിച്ചു മാറ്റേണ്ടി വരുന്ന സംഭവങ്ങള്‍ ആശങ്കപ്പെടുത്തുന്ന നിരക്കിലാണ് വര്‍ധിച്ചു വരുന്നത്. ഇതു തടയാന്‍ ഒരു മരുന്ന് കണ്ടുപിടിക്കാന്‍ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തിറങ്ങുകയായിരുന്നു.

ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സയ്ക്കുള്ള പ്രത്യേക തന്മാത്ര സ്വന്തമായുള്ള ജര്‍മനിയിലെ സൈറ്റോടൂള്‍സുമായി 15 വര്‍ഷം മുമ്പ് ഞങ്ങള്‍ കൈകോര്‍ത്തു. ഇപ്പോള്‍ ഇന്ത്യയില്‍ ഡയബറ്റിക് ഫൂട്ട് അള്‍സര്‍ രോഗവുമായി ദുരിതമനുഭവിക്കുന്ന ജനങ്ങള്‍ക്ക് പ്രതീക്ഷാ കിരണം നല്‍കാനായതില്‍ ഞങ്ങള്‍ക്ക് സംതൃപ്തിയുണ്ട്.' സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ചെയര്‍മാനും എംഡിയുമായ എസ്.ഡി സാവന്ത് പറഞ്ഞു.

'വോക്‌സ്ഹീല്‍ ഇന്ത്യയിലെ മൂന്നാം ഘട്ട ക്ലിനിക്കല്‍ പരീക്ഷണങ്ങള്‍ പൂര്‍ത്തിയാക്കിയിട്ടുണ്ട്. ചികിത്സിക്കാന്‍ പ്രയാസമുള്ള ഡയബറ്റിക് ഫൂട്ട് അള്‍സര്‍ രോഗികളുടെ മുറിവുകള്‍ ഈ മരുന്നിലൂടെ ദ്രുതഗതിയില്‍ ഫലപ്രദമായി സുഖപ്പെടുന്നതായും വ്യക്തമായിട്ടുണ്ട്,' വോക്‌സ്ഹീല്‍ വികസിപ്പിക്കുന്നതില്‍ പങ്കാളിയായ സൈറ്റോടൂള്‍സ് എജി, ജര്‍മനിയുടെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ഡോ. മാര്‍ക്-അന്‍ഡ്രെ ഫ്രെബര്‍ഗ് പറഞ്ഞു.

ഇന്തോ-ജര്‍മന്‍ സഹകരണഫലമായി വികസിപ്പിച്ച നവീന മരുന്നാണ് വോക്‌സീല്‍ എന്നും ഇത് ഡയബറ്റിക് ഫൂട്ട് അള്‍സര്‍ ചികിത്സാ രീതിയെ മാറ്റിമറിക്കുകയും അവയവം മുറിച്ചു മാറ്റല്‍ തടയുകയും ചെയ്യുമെന്നും  സൈറ്റോടൂള്‍സ് എജി, ജര്‍മനിയുടെ ചീഫ് സയന്റിഫിക് ഓഫീസര്‍ ഡോ. ഡിര്‍ക് കൈസര്‍ പറഞ്ഞു.

ഇതുവരെ പരിഹരിക്കപ്പെടാത്ത ഒരു മെഡിക്കല്‍ പ്രശ്‌നത്തിന് പരിഹാരം കണ്ടെത്തിയ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സിന്റെ ഈ മികച്ച ശ്രമം ഒരു ഫാര്‍മ സൂപ്പര്‍ പവര്‍ എന്ന നിലയിലും സ്വയം പര്യാപ്ത രാജ്യം എന്ന നിലയിലും ഇന്ത്യയുടെ യശസ്സ് ഉയര്‍ത്തുന്നതാണ്. ഈ മാസത്തോടെ വോക്‌സ്ഹീല്‍ രാജ്യത്തുടനീളം ലഭ്യമാകും.

സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കലിനെ കുറിച്ച്

1978ല്‍ സ്ഥാപിതമായ സെന്റോര്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് പ്രിസ്‌ക്രിപ്ഷനുകളുടെ അടിസ്ഥാനത്തില്‍ ഇന്ത്യയിലെ 34ാമത് ഏറ്റവും വലിയ മരുന്നു കമ്പനിയാണ്. എപിഐ, ആര്‍&ഡി, സിആര്‍എഎം, ക്ലിനിക്കല്‍ റിസര്‍ച്, ഫോര്‍മുലേഷന്‍സ് എന്നിവയിലെല്ലാം മികവ് തെളിയിക്കുകയും 110 രാജ്യങ്ങളിലേക്ക് മരുന്ന് കയറ്റുമതി ചെയ്യുകയും ചെയ്യുന്ന സംയോജിത ഫാര്‍മസ്യൂട്ടിക്കല്‍ സ്ഥാപനമാണ് സെന്റോര്‍.

ലോകോത്തര ക്ലിനിക്കല്‍ റിസര്‍ച്, എപിഐ, യുഎസ്എഫ്ഡിഎ അംഗീകരിച്ച ഉല്‍പ്പാദന സംവിധാനങ്ങള്‍ എന്നിവ സെന്റോറിനുണ്ട്. തുടര്‍ച്ചയായി കഴിഞ്ഞ ആറു വര്‍ഷം എഡബ്ല്യുഎസിഎസ്-ബ്രാന്‍ഡ് ഓഫ് ദി ഇയര്‍ അവാര്‍ഡ് സ്വന്തമാക്കിയ, ഇന്ത്യയിലെ ഒന്നാം നമ്പര്‍ ജലദോഷ മരുന്നായ സൈനാറെസ്റ്റ് വിപണനം ചെയ്യുന്നത് സെന്റോര്‍ ആണ്.

സൈറ്റോടൂള്‍സ് എജിയെ കുറിച്ച്

സൈറ്റോടൂള്‍സ് എജി ഒരു ജര്‍മന്‍ ബയോടെക്‌നോളജി കമ്പനിയാണ്. കോശ വളര്‍ച്ചയ്ക്കും പ്രത്യേക പ്രക്രിയയിലൂടെ കോശങ്ങളെ നശിപ്പിക്കുകയും ചെയ്യുന്ന സംവിധാനങ്ങളെ കുറിച്ചുള്ള മൗലികമായ ജീവശാസ്ത്ര ഗവേഷണങ്ങളെ, രോഗ ലക്ഷണങ്ങള്‍ക്കു പകരം കാരണങ്ങളെ ചികിത്സിക്കാനായി രൂപകല്‍പ്പന ചെയ്ത സവിശേഷ തെറപികളാക്കി മാറ്റുന്നതില്‍ ശ്രദ്ധപതിപ്പിക്കുന്ന കമ്പനിയാണിത്.

കരുത്തുറ്റതും ഭിന്നവുമായ രോഗമാറ്റ തെറപികളും കമ്പനി വികസിപ്പിച്ചിട്ടുണ്ട്. ഡെര്‍മറ്റോളജി, കാര്‍ഡിയോളജി, ആന്‍ജിയോളജി, യൂറോളജി, ഓങ്കോളജി എന്നീ മേഖലകളില്‍ പുതിയ ചികിത്സാവഴികള്‍ തുറക്കാന്‍ അവസരമൊരുക്കുന്ന കണ്ടുപിടിത്തങ്ങളാണിത്.

diabetes
Advertisment