ജിദ്ദ: അന്ത്യപ്രവാചകന്റെ നഗരമായ മദീനയിലെ വിശുദ്ധ ഹറം ശരീഫ് പള്ളി ഞായറാഴ്ച മുതൽ വിശ്വാസികൾ ക്കായി തുറന്നു കൊടുക്കും. രണ്ടു മാസങ്ങളേറെ കാലം അടച്ചിട്ട ശേഷം മദീനാ ഹറം തുറക്കുമ്പോൾ, അത് പക്ഷേ, അന്ത്യപ്രവാചകന്റെ കുടീരം ഉൾക്കൊള്ളുന്ന റൗളാ ശരീഫിന് ബാധകമായിരിക്കില്ല. റൗളാ ശരീഫ് അടഞ്ഞു കിടക്കുന്നതു താൽകാലികമായി തുടരും.
കൊറോണാ മഹാമാരിയുടെ വ്യാപനം തടയുന്നതിനായി സൗദി ഭരണകൂടം കൈകൊണ്ട മുൻകരുതൽ നടപടികളുടെ ഭാഗമായി മാർച്ച മൂന്നാം വാരമാണ് മക്കയിലെയും മദീനയിലെയും ഹറം ശരീഫ് പള്ളികൾ അവിടങ്ങളിലെ അടച്ചിട്ടതും ആരാധനകളിൽ നിന്ന് പൊതുജനത്തെ വിലക്കിയതും.
പള്ളിയുടെ റൗളാ ശരീഫ് ഉൾപ്പെടുന്ന പഴയ ഭാഗം ഇപ്പോൾ തുറക്കില്ല. വികസനം നടന്ന ഭാഗങ്ങളിലും മട്ടുപ്പാവുകളിലുമായിരിക്കും പൊതുജനകൾക്ക് പ്രവേശനം. അതുതന്നെയും, പള്ളിയുടെ കപ്പാസിറ്റിയുടെ നാല്പത് ശതമാനം മാത്രം ആളുകളെ മാത്രമേ കയറ്റുകയുള്ളൂ. വിരിപ്പുകളും കാർപാറ്റുകളും മടക്കി വെക്കുകയും പ്രാർത്ഥന പ്ലെയിൻ പ്രതലങ്ങളിൽ മാത്രമായിരിക്കും.
എങ്കിലും, മദീനാ ഹറമിൽ വെച്ചുള്ള നിസ്കാരം സാധ്യമാകുമെന്നതിനാൽ ഹറം വീണ്ടും തുറക്കുന്നുവെന്ന വാർത്ത ഏറെ സന്തോഷത്തോടെയും ജാഗ്രതയോടെയും ആണ് സൗദി സമൂഹം ഏറ്റെടുക്കുന്നത്. ആരോഗ്യ മുൻകരുതലുകളും തത്സംബന്ധമായ നിർദേശങ്ങളും കർശനമായി നടപ്പിലാവുന്നുവെന്ന് ഉറപ്പു വരുത്താനും അധികൃതർ നിരീക്ഷണം ശക്തമാക്കും.
സൗദിയിലെ ജനജീവിതം സാധാരണയിലേയ്ക്ക് മടങ്ങി തുടങ്ങുന്നതിന്റെ ഭാഗം ഹറം തുറക്കാനുള്ള തീരുമാനവും. ഇതുസംബന്ധിച്ച പദ്ധ്വതിയ്ക്കു ഭരണാധികാരി സൽമാൻ രാജാവിന്റെ അംഗീകാരം ലഭിച്ചതായി ഇരുഹറം ഭരണകാര്യ സമിതി തലവൻ ഡോ. ഷെയ്ഖ് അബ്ദുൽറഹ്‌മാൻ സുദൈസ് അറിയിച്ചു.
പള്ളിയുടെ ശേഷിയുടെ നാല്പതു ശതമാനത്തിലേറെ ആളുകൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. സാധാരണയിലേയ്ക്ക് തിരിച്ചു പോകുമ്പോൾ ദൈവ സഹായവും പൊതുജനങ്ങളുടെ സഹകരണവുമാണ് ആശ്രയമെന്നു സൗദി ആരോഗ്യ മന്ത്രി ഡോ. തൗഫീഖ് അൽറബീഅ പറഞ്ഞു.