മീററ്റ്: വിവാഹച്ചടങ്ങിൽ വരൻ മദ്യപിച്ചെത്തിയെന്നാരോപിച്ച് വധു വിവാഹത്തിൽനിന്ന് പിൻമാറി. ഉത്തർപ്രദേശിലെ മീററ്റിൽ വെള്ളിയാഴ്ച വൈകിട്ടാണ് സംഭവം. വരനും ബന്ധുക്കളും മദ്യപിച്ചാണ് വിവാഹച്ചടങ്ങിനെത്തിയതെന്ന് വധുവിന്റെ അമ്മ മാധ്യമങ്ങളോട് പറഞ്ഞു.
അമിതമായി മദ്യപിച്ചതിനാൽ നേരെ നിൽക്കാൻ കഴിയാത്ത അവസ്ഥയിലായിരുന്നു വരൻ. അയാൾ ഇടയ്ക്കിടെ നിലത്ത് വീഴുകയും ചെയ്യുന്നുണ്ടായിരുന്നു. ലക്ഷങ്ങൾ വിലമതിക്കുന്ന സ്ത്രീധനം വരന്‍റെ കുടുംബത്തിന് കൈമാറിയിരുന്നു. പക്ഷേ നാട്ടുകാരുടെ മുന്നിൽവച്ച് ഒരുലക്ഷം രൂപയും കാറും വരൻ ആവശ്യപ്പെടുകയും ചെയ്തിരുന്നതായും അമ്മ കൂട്ടിച്ചേർത്തു.
വരനെ വിവാഹം കഴിക്കാൻ പെൺകുട്ടി വിസമ്മതിച്ചതിനു പിന്നാലെ വരനെയും കുടുംബത്തെയും പെൺകുട്ടിയുടെ ബന്ധുക്കൾ ബന്ധികളാക്കിയിരുന്നു. നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് പൊലീസ് വന്നാണ് ഇവരെ മോചിപ്പിച്ചത്. പെൺകുട്ടിയുടെ പരാതിയിൽ പൊലീസ് വരനെ കസ്റ്റഡിയിലെടുത്തു. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.