റിയാദ് - സുരക്ഷാ ഭടന്മാരുടെയും രാജ്യത്തിനുവേണ്ടി വീരമൃത്യു വരിച്ച സൈനികരുടെയും ബന്ധുക്കളുമായി കിരീടാവകാശിയും പ്രതിരോധ മന്ത്രിയുമായ മുഹമ്മദ് ബിൻ സൽമാൻ രാജകുമാരൻ കൂടിക്കാഴ്ച നടത്തി.
സ്വന്തം ജീവൻ ബലിയർപ്പിച്ച് രാഷ്ട്രത്തിനു വേണ്ടി പ്രതിരോധം തീർത്ത സുരക്ഷാ സൈനികരുടെ ജീവത്യാഗത്തിൽ അഭിമാനിക്കുന്നതായി റോയൽ കോർട്ടിൽ സംഘടിപ്പിച്ച ചടങ്ങിൽ സൈനികരുടെ ബന്ധുക്കളെ സ്വീകരിച്ച് കിരീടാവാകാശി പറഞ്ഞു.
വീരമൃത്യു വരിച്ച നിരവധി സൈനികരുടെ കുടുംബങ്ങളെ ഈ കൂടിക്കാഴ്ചയിൽ കാണാൻ സാധിച്ചിട്ടില്ല. വരും ദിവസങ്ങളിൽ അവരെ കാണാൻ ശ്രമിക്കും.
വീരമൃത്യു വരിക്കുകയും സൈനിക നടപടികൾക്കിടെ പരിക്കേൽക്കുകയും ചെയ്ത മുഴുവൻ സൈനികരുടെയും അവരുടെ ബന്ധുക്കളുടെയും കാര്യത്തിലും നിലവിൽ കർമഭൂമിയിൽ സേവനമനുഷ്ഠിക്കുന്ന സൈനികരുടെ കാര്യത്തിലും രാജ്യം അഭിമാനിക്കുന്നു.
എല്ലാവരുടെയും കാര്യങ്ങൾ സർക്കാർ പ്രത്യേകം ശ്രദ്ധിക്കും. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളുടെ കാര്യങ്ങൾ നോക്കുന്നതിനും അവർക്ക് ആവശ്യമായ സഹായങ്ങൾ നൽകുന്നതിനും പ്രത്യേക വകുപ്പുകൾ സ്ഥാപിച്ചിട്ടുണ്ട്. വീരമൃത്യു വരിച്ച സൈനികരുടെ കുടുംബങ്ങളും ഭരണാധികാരികളും ഒറ്റ ശരീരം പോലെയാണ്. രാജ്യത്തിന്റെ പരമാധികാരവും പുണ്യസ്ഥലങ്ങളും സംരക്ഷിക്കുന്നതിന് പ്രശോഭിതമായ സേവന മാതൃകയാണ് സുരക്ഷാ സൈനികർ കാഴ്ച വെച്ചതെന്നും കിരീടാവകാശി പറഞ്ഞു.
ആഭ്യന്തര മന്ത്രി അബ്ദുൽ അസീസ് ബിൻ സൗദ് രാജകുമാരൻ, നാഷണൽ ഗാർഡ് മന്ത്രി ഖാലിദ് ബിൻ അബ്ദുൽ അസീസ് രാജകുമാരൻ, ദേശീയ സുരക്ഷാ ഏജൻസി മേധാവി അബ്ദുൽ അസീസ് അൽഹുവൈരിനി, പ്രതിരോധ സഹമന്ത്രി മുഹമ്മദ് അൽആയിശ്, റോയൽ കോർട്ട് ഉപദേഷ്ടാവ് ഫഹദ് അൽഈസ, ആഭ്യന്തര മന്ത്രിയുടെ ഉപദേഷ്ടാവ് ഡോ. സാഇദ് അൽഹാരിസി, സംയുക്ത സേനാ കമാണ്ടർ ജനറൽ ഫഹദ് ബിൻ തുർക്കി ബിൻ അബ്ദുൽ അസീസ്, നാഷണൽ ഗാർഡ് മിലിട്ടറി വിഭാഗം മേധാവി ജനറൽ മുഹമ്മദ് അൽനാഹിദ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു.