കോറല്‍ സ്പ്രിങ്‌സ്: ആശുപത്രിയിൽ മെറിന്റെ അവസാന ദിനമായിരുന്നു ഇന്നലെ. സഹപ്രവര്‍ത്തകരോടു യാത്ര പറഞ്ഞ് വീട്ടിലേക്കു മടങ്ങുമ്പോഴായിരുന്നു ദാരുണ അന്ത്യം. കാര്‍ പാര്‍ക്കിങ്ങില്‍ മരണം കാത്തിരിക്കുന്നുവെന്ന് അറിയാതെയാണു മെറിന്‍ സഹപ്രവര്‍ത്തകരോടു യാത്രപറഞ്ഞു വീട്ടിലേക്കു തിരിച്ചത്.
ഭര്‍ത്താവ് ഫിലിപ് മാത്യുവുമായി എറെ നാളായി അകന്നു കഴിയുകയായിരുന്നു മെറിന്‍. കോറല്‍ സ്പ്രിങ്‌സ് ആശുപത്രിയിലെ ജോലി മതിയാക്കി താമ്പയിലേക്കു താമസം മാറ്റാനുള്ള തയാറെടുപ്പിലായിരുന്നു അവർ.
നെവിനുമായുള്ള ബന്ധത്തില്‍നിന്നു രക്ഷപ്പെടാന്‍ വേണ്ടിയാണു മെറിന്‍ താമ്പയിലേക്കു മാറാന്‍ തീരുമാനിച്ചതെന്നു ഒപ്പം ജോലി ചെയ്തിരുന്ന സുഹൃത്ത് പറഞ്ഞു. നാലാം നിലയില്‍ കോവിഡ് വാര്‍ഡിലാണു മെറിന്‍ ജോലി ചെയ്തിരുന്നത്. ‘ഞങ്ങള്‍ക്കിത് വിശ്വാസിക്കാനാകുന്നില്ല. അവള്‍ ഒരു മാലാഖയായിരുന്നു. രണ്ട് വര്‍ഷമായി ഞങ്ങള്‍ ഒരുമിച്ചു ജോലി ചെയ്യുന്നു. കുത്തി വീഴ്ത്തിയശേഷം ഞങ്ങളുടെ കണ്‍മുന്നിലാണ് അവളുടെ മുകളിലൂടെ അയാള്‍ കറുത്ത കാര്‍ ഓടിച്ചുകയറ്റിയത്.
പാര്‍ക്കിങ് ലോട്ടില്‍ അവളുടെ രക്തം ചിതറിത്തെറിച്ചു. രക്തത്തില്‍ കുളിച്ച് വേദനകൊണ്ട് പുളയുമ്പോഴും എനിക്കൊരു കുഞ്ഞുണ്ടെന്നാണ് അവള്‍ അലറിക്കരഞ്ഞത്. നിലവിളി കേട്ട് ഞങ്ങള്‍ ഓടിചെല്ലുമ്പോഴേക്കും എല്ലാം കഴിഞ്ഞിരുന്നു’ – ആശുപത്രിയിലെ സഹപ്രവര്‍ത്തകരിലൊരാള്‍ കണ്ണീരോടെ പറയുന്നു.
കുടുംബ കലഹമാണ് കൊലപാതകത്തിലേക്കു നയിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. കൊലപ്പെടുത്തണമെന്ന ലക്ഷ്യത്തോടെ തന്നെയാണ് നെവിൻ എത്തിയതെന്നാണു സൂചന.