കോട്ടയം: അമേരിക്കയിലെ സൗത്ത് ഫ്ലോറിഡയിൽ ഭർത്താവിന്റെ കുത്തേറ്റ് മരിച്ച മലയാളി നഴ്‌സ് മെറിൻ ജോയി വിവാഹമോചനത്തിനുള്ള നടപടികൾ ആരംഭിച്ചിരുന്നെന്ന് റിപ്പോർട്ട്.
യുഎസിലായിരുന്നപ്പോഴും അവധിയ്ക്ക് നാട്ടിൽ വന്നപ്പോഴും ഉണ്ടായ കടുത്ത മാനസിക, ശാരീരിക പീഡനങ്ങളാണ് ഒടുവിൽ വേർപിരിയൽ എന്ന തീരുമാനത്തിലേയ്ക്ക് മെറിനെ എത്തിച്ചത്. സംഭവത്തിൽ ഫിലിപ്പ് മാത്യു മയക്കുമരുന്നിന് അടിമയായിരുന്നോ എന്നും സംശയമുണ്ട്.
ഇന്നലെ വൈകുന്നേരമാണ് മെറിനെ ജോലികഴിഞ്ഞ് ഇറങ്ങി വന്ന് വാഹനത്തിൽ കയറാൻ ശ്രമിക്കുന്നതിനിടെ ഭർത്താവ് കൂട്ടുകാർക്ക് മുമ്പിലിട്ട് കുത്തിവീഴ്ത്തി ചോരയിൽ കുളിച്ചുകിടന്ന മെറിന്റെ ശരീരത്തിലൂടെ കാർ കയറ്റിയിറക്കി മൃഗീയമായി കൊലപ്പെടുത്തിയത്.
കോട്ടയം മോനിപ്പള്ളി മരങ്ങാടിൽ ജോയി - മേഴ്‌സി ദമ്പതികളുടെ മകളാണ് മെറിൻ. ഭർത്താവ് നെവിൻ എന്ന ഫിലിപ്പ് മാത്യുവും യുഎസിൽ മെയിൽ നഴ്‌സായിരുന്നു.
2016 ജൂലൈ 30 നായിരുന്നു ഇവരുടെ വിവാഹം. അതേദിവസം തന്നെയായിരുന്നു മെറിന്റെ ജന്മദിനം. ഒടുവിൽ അതിനു രണ്ടു ദിവസം മുമ്പ് മരണദിനം കൂടി കുറിച്ചാണ് മെറിന്റെ മടക്കം.
സൗത്ത് ഫ്ലോറിഡ ബ്രോവാഡ് ഹെൽത്ത് കോറൽ സ്പ്രിങ്സ് ആശുപത്രിയിലെ നഴ്‌സായിരുന്നു മെറിൻ. എന്നാൽ ഫിലിപ്പ് ഭീഷണി മുഴക്കിയിരുന്നതിനാലാകണം എന്ന് കരുതുന്നു ഇവിടെ നിന്ന് ജോലി മാറാൻ മെറിൻ തീരുമാനിക്കുകയും താബയിലെ ആശുപത്രിയിൽ ജോലി ശരിയാക്കുകയും ചെയ്തു.
അതുപ്രകാരം കോറൽ സ്പ്രിങ്സ് ആശുപത്രിയിൽ നിന്നും രാജിവച്ച മെറിന് ഇവിടെ ഇന്നലെ അവസാന ഡ്യൂട്ടിയായിരുന്നു. ഡ്യൂട്ടി കഴിഞ്ഞിറങ്ങി സഹപ്രവർത്തകരോടും സുഹൃത്തുക്കളോടും ആശുപത്രിയിലെ മറ്റ് ജീവനക്കാരോടും യാത്രപറഞ്ഞാണ് വീട്ടിലേയ്ക്ക് മടങ്ങാനായി മെറിൻ ഇറങ്ങിയത്.
ഇവിടെ നിന്നും കാർ പാർക്കിംങ്ങിൽ വരെയെത്തിയതേ ഉള്ളു അവിടെ മരണം ഭർത്താവിന്റെ രൂപത്തിൽ കാത്തുനിൽക്കുകയായിരുന്നു. മെറിനെ യാത്രയാക്കാൻ എത്തിയ കൂട്ടുകാർ കണ്ടുനിൽക്കെയായിരുന്നു ഫിലിപ്പ് 17 തവണ മെറിന്റെ ദേഹത്തേയ്ക്ക് ആഞ്ഞു കുത്തിയത്. ഇത് കണ്ട കൂട്ടുകാർ എന്ത് ചെയ്യണമെന്നറിയാതെ പകച്ചുനിന്നുപോയി.
അതിനിടയിൽ ചോരയിൽ കുളിച്ച് മെറിൻ നിലത്തുവീണു. എന്നിട്ടും കലിയടങ്ങാതെയാണ് കാർ സ്റ്റാർട്ടാക്കി സിനിമയെ വെല്ലുന്ന മൃഗീയ രംഗങ്ങൾ പോലെ ചോരയിൽ കുളിച്ചുകിടന്ന മെറിന്റെ ദേഹത്തുകൂടി ഫിലിപ്പ് കാർ കയറ്റി ഓടിച്ചുപോയത്. ഇതോടെ മെറിന്റെ ദേഹത്തുനിന്നും ചോര തെറിച്ചു.
കൂട്ടുകാരുടെ കൺമുമ്പിൽ അവർക്ക് ഒന്നും ചെയ്യാനുള്ള സാവകാശം പോലും നല്കാതെയായിരുന്നു എല്ലാം. തിരികെ സ്വന്തം വീട്ടിലെത്തിയ ഫിലിപ്പിനെ പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ഡിസംബറിൽ ഇടവക പള്ളിയിലെ പെരുന്നാളിനായിരുന്നു മെറിനും ഫിലിപ്പും ഇവരുടെ ഏകമകളായ രണ്ടു വയസുകാരിയുമായി നാട്ടിലെത്തിയത്. വരുമ്പോൾ പരസ്പരം വലിയ പ്രശ്നങ്ങൾ ല്ലായിരുന്നെങ്കിലും നാട്ടിലെത്തിയതോടെ ഫിലിപ്പ് വീണ്ടും പഴയ സ്വഭാവം കാണിച്ചു.
സ്വന്തം വീട്ടിൽ വച്ചുവരെ മെറിനെ മർദ്ദിച്ചതോടെ ഒടുവിൽ വേർപിരിയാനായിരുന്നു മെറിന്റെ തീരുമാനം. അങ്ങനെയാണ് കുട്ടിയെ സ്വന്തം മാതാപിതാക്കളെ ഏൽപ്പിച്ച് മെറിൻ യുഎസിലേയ്ക്ക് മടങ്ങുന്നത്.
കണ്ടുകൊതിതീരാത്ത മകളെ മുത്തം നൽകി മറ്റ് ഗത്യന്തരമില്ലാതെ മാതാപിതാക്കളെ ഏൽപ്പിച്ചു പോകുമ്പേൾ അതവൾക്കുള്ള അമ്മയുടെ അന്ത്യചുംബനമാണെന്ന് ആരും അറിഞ്ഞിരുന്നില്ല.
ഇതുപോലെ ക്രൂരനായ ഒരു മൃഗത്തോടൊപ്പം ജീവിക്കുന്നതിൽ നിന്നും അവൾ രക്ഷപെട്ടല്ലോ എന്നാശ്വസിക്കുകയാണെന്നായിരുന്നു കൂട്ടുകാരുടെ പ്രതികരണം. ആ കൊലപാതകം കണ്ട ഞെട്ടലിൽ നിന്നും കൂടുകാർ മോചിതരായിട്ടില്ല.