ന്യൂഡല്‍ഹി: റിസര്‍വേഷന്‍ വിഭാഗത്തിലുള്ള വിദ്യാര്‍ത്ഥി ജനറല്‍ കാറ്ററിയില്‍ യോഗ്യത നേടാന്‍ വേണ്ട മാര്‍ക്കു നേടുകയാണെങ്കില്‍ ആ വിദ്യാര്‍ത്ഥിയെ പരിഗണിക്കേണ്ടത് ജനറല്‍ കാറ്റഗറിയിലായിരിക്കണമെന്ന് സുപ്രീംകോടതി.
ജസ്റ്റിസുമാരായ സഞ്ജയ് കിഷന്‍ കൗള്‍, ദിനേശ് മഹേശ്വരി, ഹൃഷികേശ് റോയ് എന്നിവരാണ് ഇക്കാര്യം വ്യക്തമാക്കിയത്. തമിഴ്‌നാട്ടിലെ ഗവണ്‍മെന്റ് സര്‍വീസ് (സേവന വ്യവസ്ഥകള്‍) ആക്ട്, 2016-ലെ സെക്ഷന്‍ 27 (എഫ്) സംബന്ധിച്ച അപ്പീല്‍ പരിഗണിക്കുകയായിരുന്നു കോടതി.
ഗ്രേഡ്-1 പോസ്റ്റ് ഗ്രാജ്വേറ്റ് അസിസ്റ്റന്റ്‌സ്, ഫിസിക്കല്‍ എജ്യൂക്കേഷന്‍ ഡയറക്ടര്‍ തസ്തികയിലേക്കുള്ള റിക്രൂട്ട്‌മെന്റിന് അപേക്ഷ നല്‍കിയവരാണ് അപ്പീല്‍ നല്‍കിയത്.
അഡ്മിഷന്റെ താത്കാലിക പട്ടിക പരിശോധിക്കുമ്പോള്‍, പിന്നാക്ക വിഭാഗത്തിലുണ്ടായിരുന്ന ചിലര്‍ക്ക് റിസര്‍വേഷന്‍ ഇല്ലെങ്കില്‍ പോലും തിരഞ്ഞെടുക്കപ്പെടേണ്ട യോഗ്യത ഉണ്ടായിരുന്നതായി അപ്പീല്‍ നല്‍കിയവര്‍ വാദിച്ചു. എന്നാല്‍ ഇവരെ പൊതുവിഭാഗത്തില്‍ ഉള്‍പ്പെടുത്താതെ പിന്നാക്ക ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയാണ് പരിഗണിച്ചിരുന്നത്. ഇതുമൂലം തങ്ങളെ തിരഞ്ഞെടുത്തില്ലെന്നും അപ്പീല്‍ നല്‍കിയവര്‍ വാദിച്ചു.
പൊതുവിഭാഗത്തിലെ ഒഴിവുകളിലേക്ക് കാന്‍ഡിഡേറ്റുകളെ ക്രമീകരിച്ച് ബാക്ക്‌ലോഗ് ഒഴിവുകള്‍ റിസര്‍വ്ഡ് കാറ്റഗറി കാന്‍ഡിഡേറ്റുകളില്‍ നികത്തേണ്ടതുണ്ടെന്നും ഇവര്‍ പറയുന്നു.
റിസര്‍വ്ഡ് കാറ്റഗറിയില്‍ വരുന്ന കമ്മ്യൂണിറ്റിയില്‍ നിന്ന് യോഗ്യരായവരെ ലഭിക്കുന്നില്ലെങ്കില്‍, നടപ്പ് വര്‍ഷത്തില്‍ തിരഞ്ഞെടുക്കാനാകാത്ത ഒഴിവുകള്‍ ബാക്ക്‌ലോഗ് ഒഴിവുകളായി കണക്കാക്കണമെന്ന് സെക്ഷന്‍ 27 (എഫ്) പ്രസ്താവിക്കുന്നതായി സുപ്രീംകോടതി നിരീക്ഷിച്ചു.