തന്റെ സിനിമകളിൽ എപ്പോഴും കൗതുകം കാത്തുവെക്കുന്ന സംവിധായകനാണ് രഞ്ജിത്ത് ശങ്കര്‍. സംവിധാനം ചെയ്ത ഭൂരിഭാഗം സിനിമകളിലും നായക കഥാപാത്രത്തെ അവതരിപ്പിച്ച ജയസൂര്യ തന്നെയാണ് ഇക്കുറിയും. പക്ഷേ ഇവിടെ കഥാപാത്രത്തെ 'നായകന്‍' എന്ന് പൂര്‍ണാര്‍ഥത്തില്‍ പറയാനാവില്ല. കാരണം സിനിമയുടെ പേര് നല്‍കുന്ന സൂചനയ്ക്കപ്പുറം ഒരു ട്രാന്‍സ് സെക്ഷ്വലാണ് ജയസൂര്യയുടെ കഥാപാത്രം.
'മാത്തുക്കുട്ടി'യില്‍ നിന്ന് 'മേരിക്കുട്ടി'യിലേക്കുള്ള ഒരു വ്യക്തിയുടെ പ്രയാണമാണ് തന്‍റെ പുതിയ ചിത്രം മേരി കുട്ടിയെ കുറിച്ച് രഞ്ജിത്ത് ശങ്കര്‍പറയുന്നു..
'കഥാപാത്രമായി മാറാന്‍ ജയന്‍ തന്‍റേതായ ശ്രമങ്ങള്‍ നടത്തിയിരുന്നു, പ്രീ-പ്രൊഡക്ഷന്‍ ഘട്ടത്തില്‍. ഇത്രയും സിനിമകള്‍ ഒരുമിച്ച് ചെയ്തിട്ടും നടന്‍ എന്ന നിലയില്‍ ജയസൂര്യയോട് എനിക്ക് ആദ്യമായി ബഹുമാനം തോന്നിയ സിനിമയാണ് ഇത്. അത് എങ്ങനെ വന്നിട്ടുണ്ട് എന്നത് പ്രേക്ഷകരാണ് പറയേണ്ടത്. അയാള്‍ നടത്തിയ ശ്രമങ്ങളെക്കുറിച്ചാണ് പറയുന്നത്. കാതുകുത്തലൊന്നും ഞാന്‍ ആലോചിച്ചതല്ല. അയാള്‍ സത്യസന്ധമായി ചെയ്തതാണ്. മേരിക്കുട്ടി അനുഭവിച്ച പെയിന്‍ അനുഭവിക്കുക എന്നതിലുപരി നന്നായി പെര്‍ഫോം ചെയ്തുകൊണ്ടിരിക്കുമ്പോള്‍ കൈ തട്ടി കമ്മല്‍ പോയാലോ എന്നതായിരുന്നു ജയന്‍റെ ലോജിക്ക്'.
'ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടാഴ്ച മുന്‍പ് മുതല്‍ സ്വന്തം വീട്ടില്‍ ഒരു സ്ത്രീ ആയിട്ടാണ് ജയസൂര്യ ജീവിച്ചത്. സ്ത്രീയുടെ വേഷത്തില്‍, പുറത്തുള്ളവരെയൊന്നും കാണാതെ, അങ്ങനെ. പക്ഷേ ഇത്തരത്തില്‍ തയ്യാറെടുപ്പുകളൊക്കെ ഉണ്ടായിരുന്നെങ്കിലും ഷൂട്ടിംഗ് എളുപ്പമായിരുന്നില്ല. ഒന്നും ശരിയാവുന്നുണ്ടായിരുന്നില്ല. അങ്ങനെ നാല് ദിവസത്തിന് ശേഷം ഷൂട്ടിംഗ് നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചതാണ്. കാരണം ആ കഥാപാത്രം നമ്മള്‍ ഉദ്ദേശിച്ച ഒരു തലത്തിലേക്ക് എത്തുന്നുണ്ടായിരുന്നില്ല. എനിക്ക് കറക്ട് ചെയ്യാനും പറ്റുന്നില്ലായിരുന്നു. കാരണം കൃത്യമായി ഈ രീതിയില്‍ അഭിനയിക്കണമെന്ന് പറഞ്ഞുകൊടുക്കാനും എനിക്ക് പറ്റുന്നില്ലായിരുന്നു. പക്ഷേ പിന്നീട് എന്തോ ഭാഗ്യത്തിന് അതങ്ങ് ശരിയായി. നാലാമത്തെ ദിവസം രാത്രി ഒരു ഷോട്ട് എടുത്തപ്പോള്‍ കുറച്ച് ശരിയായി. അന്ന് പുലര്‍ച്ചെ വരെ അതേക്കുറിച്ച് ഞങ്ങളിരുന്ന് സംസാരിച്ചു. ആദ്യ നാല് ദിവസം എടുത്തത് പിന്നീട് റീഷൂട്ട് ചെയ്തു വെന്നും രഞ്ജിത്ത് ശങ്കര്‍ വ്യക്തമാക്കി .