ഡല്‍ഹി: ജോലിയില്‍ നിന്ന് പുറത്താക്കിയതില്‍ പ്രകോപിതനായ ജീവനക്കാരന്‍ മാനേജരെ വെടിവെച്ച് കൊലപ്പെടുത്തി. ഫരീദാബാദിലെ ടാറ്റായുടെ ഹാർഡ് വേർ ചൗക്ക് എന്ന കമ്പനിയിലാണ് സംഭവം.
കമ്പനിയിലെ മുന്‍ ജീവനക്കാരനായ വിശ്വാസ് പാണ്ഡെയെയാണ് ഓഫീസിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് കൊലപാതകം നടത്തിയത്. കൊലപാതകത്തിന് ശേഷം ഒളിവില്‍ പോയ ഇയാള്‍ക്കായി പൊലീസ് തിരച്ചില്‍ ഊര്‍ജ്ജിതമാക്കി. അരിന്ദം പാല്‍ എന്നയാളാണ് കൊല്ലപ്പെട്ടത്.
വെള്ളിയാഴ്ചയാണ് സംഭവം നടന്നത്. ഉച്ചഭക്ഷണം കഴിഞ്ഞ് തന്റെ ക്യാബിനില്‍ വിശ്രമിക്കുകയായിരുന്നു അരവിന്ദം പാല്‍. അതേ സമയം അവിടെയെത്തിയ വിശ്വാസ് തന്നെ പുറത്താക്കിയതുമായി ബന്ധപ്പെട്ട് സംസാരിക്കുകയും ഇരുവരും തമ്മില്‍ വാക്കു തര്‍ക്കത്തില്‍ ഏര്‍പ്പെടുകയുമായിരുന്നു.
ഇതിനിടയിലാണ് വിശ്വാസ് തന്റെ കൈവശമുണ്ടായിരുന്ന തോക്കെടുത്ത് മാനേജറിന് നേരെ നിറയൊഴിച്ചത്. മാനേജര്‍ക്ക് നേരെ അഞ്ച് തവണയാണ് ഇയാള്‍ വെടിയുതിര്‍ത്തത്.
ഇന്‍ഞ്ചിനീയറിംഗ് ബിരുദധാരിയായ വിശ്വാസ് കമ്പനിയിലെ എക്‌സിക്യൂട്ടീവ് മാനേജര്‍ കൂടിയാണ്. ഈ വര്‍ഷം ആദ്യം കമ്പനിയിലെ ഉയര്‍ന്ന ഉദ്യോഗസ്ഥര്‍ നടത്തിയ അന്വേഷണത്തില്‍ വിശ്വാസിന്റെ അച്ചടക്ക രാഹിത്യം കണ്ടുപിടിച്ചതിനെ തുടർന്ന് നോട്ടീസ് പിരീഡ് നൽകി പുറത്താക്കുകയും ചെയ്തിരുന്നു. ഇതാണ് കൊലപാതകത്തിന് കാരണമായ പ്രകോപനം.