ചെന്നൈ: മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ മരണത്തില്‍ അവരുടെ പേഴ്സണല്‍ ഡോക്ടറായിരുന്ന തോഴി ശശികലയുടെ ബന്ധു ഡോ. കെ എസ് ശിവകുമാര്‍ സംശയത്തിന്റെ നിഴലില്‍. ജയലളിതയ്ക്ക് ആവശ്യമായ ചികിത്സ ലഭ്യമാക്കാന്‍ ശിവകുമാര്‍ ശ്രമിച്ചില്ലെന്ന നിഗമനത്തിലേക്കാണ് ഇതേക്കുറിച്ച് അന്വേഷിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് അറുമുഖസ്വാമി കമ്മീഷന്‍ എത്തിക്കൊണ്ടിരിക്കുന്നത്.
ഇതോടെ ജയലളിതയുടെ മരണത്തില്‍ ദുരൂഹതയുണ്ടെന്നാരോപിച്ച് മുന്‍ മുഖ്യമന്ത്രി കൂടിയായ ഓ പനീര്‍ശെല്‍വം തുറന്നുവിട്ട വിവാദം പുതിയ തലങ്ങളിലേക്ക് പോകുകയാണ്.
ജയലളിതയുടെ രോഗം ഗുരുതരമാണെന്നറിഞ്ഞിട്ടും അവരെ ശസ്ത്രക്രിയയ്ക്ക് പോലും വിധേയയാക്കാനോ വിദേശത്തേക്ക് ചികിത്സയ്ക്കയയ്ക്കാനോ ഡോ. ശിവകുമാര്‍ തയാറായില്ലെന്നതാണ് സംശയം ഉയരാന്‍ കാരണം. ഇത് സംബന്ധിച്ച് ശിവകുമാര്‍ കമ്മീഷന് നല്‍കിയ മറുപടികളില്‍ കമ്മീഷന്‍ തൃപ്തരല്ല.
എന്തുകൊണ്ടാണ് ജയലളിതയ്ക്ക് ശസ്ത്രക്രിയ നടത്താതെ അവര്‍ക്ക് ആന്‍ജിയോഗ്രാം മാത്രം നിര്‍ദ്ദേശിച്ചതെന്നു കമ്മീഷന്‍ ശിവകുമാറിനോട് ചോദിച്ചിരുന്നു. എന്നാല്‍ പറ്റാവുന്നത്രയും മികച്ച ചികിത്സയാണ് അവര്‍ക്ക് നല്‍കിയതെന്ന ഉത്തരമാണ് ശിവകുമാര്‍ നല്‍കിയത്. അബോധാവസ്ഥയിലായിരുന്നിട്ടുകൂടി അവരെ വിദേശത്തേക്ക് അയയ്ക്കാന്‍ തയാറാകാതിരുന്നത് എന്തുകൊണ്ടെന്ന ചോദ്യത്തിന് ജയലളിതയ്ക്ക് വിദേശയാത്ര ഇഷ്ടമായിരുന്നില്ലെന്ന മറുപടിയാണ് ഡോക്ടര്‍ നല്‍കിയത്.
ഇതോടെ ജയലളിതയെ ഇല്ലാതാക്കാന്‍ ഡോക്ടര്‍ ശിവകുമാര്‍ അദ്ദേഹത്തിന്റെ ബന്ധുവും അവരുടെ തോഴിയുമായിരുന്ന ശശികലയ്ക്കൊപ്പം ഗൂഡാലോചന നടത്തി എന്ന നിഗമനത്തിലെക്കാണ് കാര്യങ്ങള്‍ എത്തുന്നത്. ജയലളിത ഇല്ലാതായാല്‍ അനന്തരാവകാശിയായി ശശികല മാറും എന്നതായിരുന്നു ഈ ഗൂഡാലോചനയില്‍ ശശികലയുടെ ലാഭം.
കോടാനുകോടികളുടെ സ്വത്തിന്റെ നിയന്ത്രണവും രാഷ്ട്രീയ പിന്തുടര്‍ച്ചാവകാശവും കൂടി വന്നു ചേരുന്നതോടെ മുഖ്യമന്ത്രി പദമായിരുന്നു ശശികല സ്വപ്നം കണ്ടത്. ജയലളിതയുടെ മരണശേഷം പനീര്‍ശെല്‍വത്തെ പുറത്താക്കി ഏത് വിധേനയും മുഖ്യമന്ത്രിയാകാന്‍ ശശികല നടത്തിയ രാഷ്ട്രീയ നാടകങ്ങള്‍ പിന്നീട് ലോകം കണ്ടതാണ്.
അതിനാല്‍ തന്നെ ജയലളിതയുടെ ആരോഗ്യസ്ഥിതിയില്‍ ശശികലയ്ക്കും ബന്ധുക്കള്‍ക്കുമുണ്ടായിരുന്ന താല്പര്യത്തെ സംശയദൃഷ്ടിയോടെയാണ് അന്വേഷണ കമ്മീഷനും കാണുന്നത്.
ഇക്കാര്യത്തില്‍ എ ഐ എ ഡി എം കെ സര്‍ക്കാരും കടുത്ത നിലപാടില്‍ തന്നെയാണ്. റിപ്പോര്‍ട്ടില്‍ സത്യാവസ്ഥ പുറത്തുവന്നാല്‍ ഇപ്പോള്‍ അനധികൃത സ്വത്ത് സമ്പാദന കേസില്‍ ജയിലില്‍ കഴിയുന്ന ശശികല ജയിലില്‍ വച്ച് തന്നെ വീണ്ടും അറസ്റ്റിലാകാന്‍ സാധ്യതയുണ്ട്.
അങ്ങനെയെങ്കില്‍ നിലവില്‍ 4 വര്‍ഷത്തെക്ക് മാത്രമുള്ള ശിക്ഷാ കാലാവധിയുടെ പേരില്‍ ജയിലില്‍ കഴിയുന്ന ശശികലയുടെ ജയില്‍ വാസം അനന്തമായി നീണ്ടുപോയേക്കും. നിലവിലുള്ള അന്വേഷണ പുരോഗതി ശശികലയെയും കുടുംബത്തെയും സംബന്ധിച്ച് ഒട്ടും ആശാവഹമല്ല.