ഡൽഹി: കേരളത്തിൽ കോഴിക്കോട് ജില്ലയിലുള്ള ബേബി മെമ്മോറിയൽ നഴ്സിംഗ് കോളേജിൽ നഴ്സിംഗ് പഠനം പൂർത്തിയാക്കിയ നഴ്സുമാർ ഡൽഹി നഴ്സിംഗ് കൗൺസിലിൽ രെജിസ്ട്രേഷൻ ചെയ്യാനെത്തിയപ്പോഴാണ് കോളേജിൽ നിന്നും നൽകിയ സെർട്ടിഫിക്കറ്റിൽ സ്ഥലപ്പേര് കോഴിക്കോട് എന്നുള്ളതിനാൽ നിലവിൽ കാലിക്കറ്റ് എന്നുള്ള നോ ഒബ്ജക്ഷൻ സർട്ടിഫിക്കറ്റ് ഇന്ത്യൻ നഴ്സിംഗ് കൗൺസിലിൽ നിന്നും വാങ്ങി വന്നാൽ മാത്രമേ രെജിസ്ട്രേഷൻ ചെയ്യുവാൻ സാധിക്കുകയുള്ളു എന്ന് ഡി എൻ സി അധികൃതർ ഉദ്യോഗാർത്ഥികളെ അറിയിച്ചത്.
അതെ തുടർന്ന് ഐ എൻ സിയെ സമീപിച്ച നഴ്സുമാർക്ക് ലഭിച്ച മറുപടി അഞ്ഞൂറ് രൂപ പണമടച്ചു ഒരു മാസം കാത്തിരിക്കണമെന്നാണ്.
കേരളത്തിൽ നിന്നും ഡൽഹിയിലെത്തി സ്വകാര്യ ആശുപത്രികളിൽ ജോലിയ്ക്ക് അപേക്ഷിക്കുന്ന നഴ്സുമാർക്കാണ് ഇത്തരം ദുരവസ്ഥ അനുഭവിക്കേണ്ടി വരുന്നത്.
നിലവിൽ ഇന്ത്യൻ നഴ്സിംഗ് കൗൺസിലിന് സംസ്ഥാന കൗൺസിലിൻമേൽ യാതൊരു അധികാരവും ഇല്ല എന്നുള്ള സുപ്രീം കോടതി വിധിയുടെ നഗ്നമായ ലംഘനമാണ് ഡൽഹി നഴ്സിംഗ് കൗൺസിൽ അധികൃതർ നടത്തുന്നതെന്ന് യു എൻ എ ആരോപിച്ചു.
അതാത് സംസ്ഥാന കൗണ്സിലുകളെ ബന്ധപ്പെട്ട് സമയ ബന്ധിതമായി രെജിസ്ട്രേഷൻ നൽകേണ്ടതിന് പകരം അശാസ്ത്രീയമായ നടപടിക്രമങ്ങളിലൂടെ നഴ്സുമാരെ ബുദ്ദിമുട്ടിലാക്കുന്ന നടപടിക്കെതിരെ ഡൽഹി ആരോഗ്യ മന്ത്രാലയത്തെ സമീപിക്കുമെന്നും പരിഹാരമുണ്ടായില്ലെങ്കിൽ കോടതിയലഷ്യത്തിന് സുപ്രീം കോടതിയെ സമീപിക്കുവാനുമാണ് യു എൻ എ യുടെ തീരുമാനം.