മുംബൈ: മഹാരാഷ്ട്രയിലെ നാന്ദേഡിലുള്ള ഗാർഗവൻ ജില്ലാ പരിഷത്ത് പ്രൈമറി സ്കൂളില്‍ ഉച്ച ഭക്ഷണത്തിൽ പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തി. ജില്ലാ വിദ്യാഭ്യാസ വകുപ്പ് അന്വേഷണത്തിന് ഉത്തരവിട്ടു.
ബുധനാഴ്ച കുട്ടികൾക്ക് ഭക്ഷണം വിളമ്പുന്നതിനായി ജീവനക്കാർ നോക്കിയപ്പോഴാണ് പാത്രത്തിൽ പാമ്പിന്റെ അവശിഷ്ടങ്ങൾ കണ്ടെത്തിയത്. തുടർന്ന് ഉച്ചഭക്ഷണ വിതരണം നിർത്തിവെയ്ക്കാൻ ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ ഉത്തരവിടുകയായിരുന്നു.
ഒന്ന് മുതല്‍ നാല് വരെയുള്ള ക്ലാസുകളിലായി ഏകദേശം എൺപതോളം കുട്ടികൾ ഇവിടെ പഠിക്കുന്നുണ്ട്.
പ്രാദേശിക സംഘടനയ്ക്കാണ് സ്കൂളില്‍ ഉച്ചഭക്ഷണം തയ്യാറാക്കുന്നതിനുള്ള ചുമതല സ്കൂൾ കമ്മിറ്റി നൽകിയിരിക്കുന്നത്. ഡിഇഒയുടെ നേതൃത്വത്തിൽ സ്കൂളിൽ പരിശേധന നടത്തുന്നതിനായി ഒരു അന്വേഷണ സംഘത്തെ നിയമിച്ചിട്ടുണ്ടെന്നും ഇവരുടെ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ആവശ്യമായ നടപടി സ്വീകരിക്കുമെന്നും ജില്ലാ വിദ്യാഭ്യാസ വകുപ്പ് ഉദ്യോഗസ്ഥൻ അറിയിച്ചു.