/sathyam/media/media_files/2yRw1F8Mrw8GqAtLIKpD.jpg)
ഡൽഹി: മൂന്നാം വട്ടവും പ്രധാനമന്ത്രി പദം ഉറപ്പിച്ച് മുന്നേറുന്ന നരേന്ദ്രമോഡി, അധികാരം കിട്ടിയാൽ സത്യപ്രതിജ്ഞ രാഷ്ട്രപതി ഭവനിൽ നിന്ന് കർത്തവ്യപഥിലെ മൈതാനിയിലേക്ക് മാറ്റിയേക്കും. ജൂൺ 9ന് മോഡി സത്യപ്രതിജ്ഞ ചെയ്യുമെന്നാണ് സൂചന. ഇതിനുള്ള ഒരുക്കങ്ങൾ ഡൽഹിയിൽ പുരോഗമിക്കുകയാണ്.
എൻ.ഡി.എ കേവല ഭൂരിപക്ഷം നേടി വീണ്ടും അധികാരത്തിലെത്തുമെന്നാണ് രാഷ്ട്രീയ നിരീക്ഷകരെല്ലാം വിലയിരുത്തുന്നത്. 2014, 2019 വർഷങ്ങളിൽ നരേന്ദ്രമോദി പ്രധാനമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്‌തത് രാഷ്‌ട്രപതി ഭവൻ അങ്കണത്തിലായിരുന്നു. 2014ൽ ആദ്യ വട്ടം മേയ് 16ന് ഫലം വന്ന ശേഷം 26-ാം തിയതിയായിരുന്നു സത്യപ്രതിജ്ഞ. 2019 മേയ് 23ന് ഫല പ്രഖ്യാപനത്തെ തുടർന്ന് ഏഴു ദിവസത്തിന് ശേഷം 30ന് സത്യപ്രതിജ്ഞ നടത്തി.
രാജ് പഥാണ് ഇപ്പോൾ കർത്തവ്യപഥ് എന്നറിയപ്പെടുന്നത്. സെൻട്രൽ വിസ്‌ത പദ്ധതിയുടെ ഭാഗമായി രണ്ടാം മോദി സർക്കാർ പരിഷ്‌കരിച്ച കർത്തവ്യ പഥിൽ ആയിരിക്കും മൂന്നാം മോഡി സർക്കാരിന്റെ സത്യപ്രതിജ്ഞയ്ക്ക് വേദിയൊരുക്കുക. ചടങ്ങിൽ കൂടുതൽ അതിഥികളെ ഉൾക്കൊള്ളിനാകും. ജൂൺ നാലിന് ഫലപ്രഖ്യാപനത്തിന് ശേഷമേ ഇക്കാര്യത്തിൽ അന്തിമ തീരുമാനമുണ്ടാകൂ. ഡൽഹിയിൽ ഇപ്പോഴുള്ള കൊടുംചൂട് നേരിടാൻ ആവശ്യമായ സജ്ജീകരണങ്ങളോടെയായിരിക്കും സത്യപ്രതിജ്ഞയ്ക്ക് വേദി സജ്ജമാക്കുക.
അതിനിടെ, മൂന്നു മാസം നീണ്ടുനിന്ന ലോകത്തെ ഏറ്റവും വലിയ ജനാധിപത്യ പരീക്ഷണമായ തിരഞ്ഞെടുപ്പിന് നാളെ തിരശീല വീഴും. നാളെ ഏഴാം ഘട്ടത്തിൽ എട്ട് സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശമായ ചണ്ഡിഗഡിലുമായി 57 പാർലമെന്റ് മണ്ഡലങ്ങളിലാണ് വോട്ടെടുപ്പ്.
ഉത്തർപ്രദേശിലെ വാരാണസിയിൽ മത്സരിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദി അടക്കം ആകെ 904 സ്ഥാനാർഥികൾ ജനവിധി തേടുന്നു. ഒഡീഷയിൽ 42 നിയമസഭാ സീറ്റുകളിലെ വോട്ടെടുപ്പും ഒപ്പം നടക്കും.
മാരത്തോൺ തിരഞ്ഞെടുപ്പ് പ്രചാരണമാണ് മോഡി നടത്തിയത്. പഞ്ചാബിലായിരുന്നു അദ്ദേഹത്തിന്റെ അവസാന റാലി. മാർച്ച് 16 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ തിരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിച്ചതിന് ശേഷം റാലികളും റോഡ് ഷോകളും ഉൾപ്പെടെ മൊത്തം 206 ജനസമ്പർക്ക പരിപാടികളാണ് മോദി നടത്തിയത്.
2019 ലെ തിരഞ്ഞെടുപ്പിൽ 145-ഓളം പൊതുപരിപാടികളിലാണ് അദ്ദേഹം പങ്കെടുത്തത്. അന്ന് തിരഞ്ഞെടുപ്പ് പ്രചാരണത്തിന് 68 ദിവസമേ ലഭിച്ചുള്ളൂ. ഇക്കുറി 76 ദിവസം ലഭിച്ചത് അദ്ദേഹം പ്രയോജനപ്പെടുത്തി. 400ൽ കൂടുതൽ സീറ്റുകൾക്കായി ദക്ഷിണേന്ത്യയിലെ വോട്ടുകളുറപ്പിക്കാൻ മാർച്ച് രണ്ടാം വാരം തമിഴ്‌നാട്ടിലും കേരളത്തിലുമാണ് അദ്ദേഹം പ്രചാരണത്തിന് തുടക്കം കുറിച്ചത്.
വോട്ടെടുപ്പ് ആരംഭിച്ചതിന് ശേഷം പ്രതിദിനം ശരാശരി ഒന്നിലധികം മാദ്ധ്യമങ്ങൾക്ക് വീതം മൊത്തം 80 അഭിമുഖങ്ങളും പ്രധാനമന്ത്രി നൽകി. പത്രസമ്മേളനങ്ങൾ നടത്തുന്നില്ലെന്ന ആക്ഷേപം ഒഴിവാക്കാനും തന്റെ അജണ്ട കൃത്യമായി പ്രതിഫലിപ്പിക്കാനും ഇതിലൂടെ മോഡിക്ക് കഴിഞ്ഞു.
ആരോപണ പ്രത്യാരോപണങ്ങളും വിവാദങ്ങളും നിറഞ്ഞ വാശിയേറിയ തിരഞ്ഞെടുപ്പിനാണ് അവസാനമാവുന്നത്. രാമക്ഷേത്ര നിർമ്മാണം, വികസനം എന്നിവയിൽ തുടങ്ങിയ ബി.ജെ.പി പ്രചാരണം അവസാനഘട്ടമായപ്പോൾ മതത്തിന്റെ പേരിലായി. പത്തു വർഷത്തെ എൻ.ഡി.എ ഭരണത്തിൽ ഇന്ത്യയെ 2047ൽ വികസിത രാജ്യമാക്കാനും ലോകത്തെ മൂന്നാമത്തെ സമ്പദ്‌ശക്തിയാക്കാനുമുള്ള അടിത്തറ ഒരുക്കിയെന്നും മൂന്നാം തവണ അധികാരത്തിൽ വന്നാൽ വീണ്ടും മുന്നേറുമെന്നുമെന്നും ബി.ജെ.പി ആവർത്തിച്ചു.
ഉത്തർപ്രദേശ് അടക്കം വടക്കേ ഇന്ത്യൻ സംസ്ഥാനങ്ങളിൽ നരേന്ദ്രമോദി രാമക്ഷേത്രത്തിന്റെ പേരിലാണ് വോട്ടു ചോദിച്ചത്. 370-ാം വകുപ്പ് ഒഴിവാക്കി ജമ്മുകാശ്‌മീരിന് പുതു ജീവൻ നൽകിയെന്നും ടൂറിസത്തിൽ മുന്നേറിയെന്നും മോദിയുടെ മിക്ക റാലികളിലും എടുത്തു പറഞ്ഞു.
പൗരത്വ ഭേദഗതി നിയമവും ചർച്ചയായി. ഇന്ത്യ മുന്നണി വന്നാൽ അഞ്ചു വർഷം അഞ്ച് പ്രധാനമന്ത്രിമാരെ കാണേണ്ടി വരുമെന്നും മോഡി തുറന്നടിച്ചു. ഡൽഹിയിൽ ആംആദ്‌മി പാർട്ടിക്കെതിരെ മദ്യനയക്കേസും അഴിമതിയും ആയുധമാക്കി. ഒഡീഷയിൽ ബി.ജെ.ഡിക്കെതിരായ ഭരണവിരുദ്ധ വികാരം മുതലാക്കാനായിരുന്നു ശ്രമം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us