New Update
തിരുവനന്തപുരം∙ കൊച്ചി കോർപ്പറേഷൻ മേയർ സ്ഥാനത്തു നിന്നും സൗമിനി ജെയിനിനെ ഒഴുവാക്കുന്നത് സംബന്ധിച്ച് കോണ്‍ഗ്രസില്‍ കടുത്ത ഭിന്നത. കോണ്‍ഗ്രസിലെ എറണാകുളത്തെ സാമ്പത്തിക ലോബിയും അതിനെ എതിര്‍ക്കുന്ന യുവ നേതൃത്വവും തമ്മില്‍ ഇക്കാര്യത്തില്‍ ഭിന്നത നിലനില്‍ക്കുകയാണ്.
കെപിസിസി അധ്യക്ഷന്‍ മുല്ലപ്പള്ളി രാമചന്ദ്രന്‍ ഉള്‍പ്പെടെയുള്ള നേതാക്കള്‍ക്ക് സൗമിനിയെ മാറ്റുന്നതിനോട് യോജിപ്പില്ല. എന്നാല്‍ മുന്‍ ഡെപ്യൂട്ടി മേയര്‍ ടിജെ വിനോദ് എം എല്‍ എ, ബെന്നി ബഹന്നാന്‍, ഹൈബി ഈഡന്‍ എന്നിവരാണ് സൌമിനിയെ മാറ്റാന്‍ കരുക്കള്‍ നീക്കുന്നത്.
സമീപ കാലത്ത് തെരഞ്ഞെടുപ്പുകളെ നേരിട്ട ഇവര്‍ക്ക് മേയര്‍ കസേരയില്‍ കണ്ണുള്ള ചിലരോടുള്ള കമ്മിറ്റ്മെന്‍റ് ആണ് പുതിയ നീക്കത്തിന് പിന്നിലെ രാഷ്ട്രീയം എന്നാണ് റിപ്പോര്‍ട്ട്. എന്നാല്‍ ഇത് എറണാകുളത്ത് പാര്‍ട്ടിയുടെ അടിത്തറ ഇളക്കുമെന്നും അടുത്ത തെരഞ്ഞെടുപ്പില്‍ ഇപ്പോള്‍ ടിജെ വിനോദ് വിജയിച്ച മണ്ഡലം ഉള്‍പ്പെടെ കൈവിട്ടുപോകാന്‍ ഇടയാക്കുമെന്നും ശക്തമായ മുന്നറിയിപ്പാണ് മറ്റു നേതാക്കള്‍ നല്‍കുന്നത്.
ഇന്ന് സൗമിനിയെ പരോക്ഷമായി വിമര്‍ശിച്ചു ഹൈബി ഈഡന്‍ എംപി സോഷ്യല്‍ മീഡിയ വഴി രംഗത്ത് വന്ന പിന്നാലെ എറണാകുളം ലോബിയെ വിമര്‍ശിച്ചു യുവ നേതാവ് മാത്യു എം കുഴല്‍നാടനും ഫേസ്ബുക്ക് പോസ്റ്റ് ഇട്ടിരുന്നു.
നിലവിലെ സാഹചര്യത്തില്‍ കോര്‍പറേഷനിലെ കക്ഷിനില പ്രകാരം പുതിയ മേയര്‍ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസിന്‍റെ നോമിനി ജയിക്കുമെന്ന് ഒരുറപ്പും ഇല്ലെന്നതാണ് സ്ഥിതി.
അതേസമയം രാജി സംബന്ധിച്ച് ബുധനാഴ്ച കെപിസിസി അധ്യക്ഷന്‍ മുല്ലപ്പളളി രാമചന്ദ്രനുമായി സൗമിനി ചര്‍ച്ച നടത്തി. തിരുവനന്തപുരത്തു തുടരുന്ന സൗമിനി ജെയിന്‍ ഉമ്മന്‍ ചാണ്ടിയുമായും പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുമായും ചര്‍ച്ച നടത്തും.