ന്യൂഡൽഹി: നിസാമുദ്ദീനില്‍ തബ്‌ലീഗ് ജമാഅത്ത് സമ്മേളനത്തില്‍ പങ്കെടുത്ത 2550 വിദേശികളെ കേന്ദ്രം കരിമ്പട്ടികയില്‍പ്പെടുത്തി. 10 വര്‍ഷത്തേക്കാണ് ഇന്ത്യയിലേക്ക് പ്രവേശന വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ച് മതസമ്മേളനം നടത്തിയതിന് ഇന്ത്യയിലെ തബ്‌ലീഗ് ജമാഅത്ത് തലവന്‍ മൗലാന സാദ്, അദ്ദേഹത്തിന്റെ മകന്‍ എന്നിവരുള്‍പ്പെടെയുള്ളവര്‍ക്കെതിരെ സര്‍ക്കാര്‍ നടപടിയെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് വീണ്ടും നടപടി വന്നിരിക്കുന്നത്.
വിവിധ സംസ്ഥാനങ്ങൾ നൽകിയ പട്ടികയുടെ അടിസ്ഥാനത്തിലാണ് നടപടിയെന്ന് മന്ത്രാലയ ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് വാർത്താ ഏജൻസി റിപ്പോർട്ടുചെയ്‌തു. ലോക്ക്ഡൗണ്‍ നിര്‍ദ്ദേശങ്ങള്‍ ലംഘിച്ചതിന് കഴിഞ്ഞ മാസം 960 വിദേശ തബ്‌ലിഗി അംഗങ്ങളുടെ വിസ റദ്ദാക്കുകയും അവരെ ഇന്ത്യയില്‍ പ്രവേശിക്കുന്നതിന് സര്‍ക്കാര്‍ വിലക്കേര്‍പ്പെടുത്തുകയും ചെയ്തിരുന്നു.
പ്രവേശന വിലക്ക് നേരിടുന്നവരില്‍ നാലുപേര്‍ അമേരിക്കന്‍ പൗരന്മാരും ഒമ്പത് പേര്‍ ബ്രിട്ടീഷ പൗരത്വമുള്ളവരുമാണ്. ആറ് ചൈനക്കാര്‍ക്കും വിലക്കുണ്ട്. ടൂറിസ്റ്റ് വിസയിലാണ് തബ്‌ലീഗ് സമ്മേളനത്തില്‍ പങ്കെടുത്ത വിദേശികളില്‍ പലരും ഇന്ത്യയിലെത്തിയത്.