ഐ പി എല്ലിൽ തന്നോട് രോഷാകുലനായി ധോണി പെരുമാറിയ സംഭവം വെളിപ്പെടുത്തി മുൻ ഓസീസ് കളിക്കാരനും ചെന്നൈ സൂപ്പർ കിെഹ്സ് താരവുമായ മൈക്കൽ ഹസി. ഇപ്പോൾ ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ ബാറ്റിങ് കോച്ചാണ് ഹസി. ഐപിഎല്ലിലെ ഒരു മല്‍സരത്തില്‍ തന്റെ ഉപദേശത്തെ തുടര്‍ന്നു വിക്കറ്റ് നഷ്ടമായതിനു ശേഷമായിരുന്നു ധോണി രോഷാകുലനായതെന്ന് അദ്ദേഹം പറയുന്നു.
2018ല്‍ സിഎസ്‌കെ തങ്ങളുടെ രണ്ടാം ഐപിഎല്‍ സ്വന്തമാക്കിയ സീസണിലായിരുന്നു സംഭവം നടന്നത്. സണ്‍റൈസേഴ്സ് ഹൈദരാബാദിന്റെ അഫ്ഗാനിസ്താന്‍ സ്പിന്‍ സെന്‍സേഷന്‍ റാഷിദ് ഖാന്റൈ ബൗളിങിനെക്കുറിച്ചുള്ള ഉപദേശമാണ് ഹസിക്കു അന്നു വിനയായത്. ഹൈദരാബാദിനെതിരായ നിര്‍ണായകമായ ക്വാളിഫയര്‍ 1 വണ്‍ മല്‍സരത്തിനു മുമ്പാണ് സിഎസ്‌കെയുടെ വീഡിയോ അനാലിസ്റ്റ് റാഷിദിന്റെ ബൗളിങ്ങുമായി ബന്ധപ്പെട്ട ചില കാര്യങ്ങള്‍ ഹസിയെ അറിയിച്ചത്.
സ്പിന്നും ഗൂഗ്ലിയും എറിയുമ്പോള്‍ റാഷിദ് വ്യത്യസ്തമായാണ് പന്ത് പിടിക്കുന്നത് എന്നാണ് വീഡിയോ അനാലിസ്റ്റ് കണ്ടെത്തിയത്. ഈ വിവരം സിഎസ്‌കെയുടെ എല്ലാ ബാറ്റ്‌സ്മാന്‍മാരെയും ഹസി അറിയിക്കുകയും ചെയ്തു. ഫാഫ് ഡുപ്ലെസിനൊക്കെ ഈ നിര്‍ദേശം ഇഷ്ടപ്പെടുകയും ചെയ്തു.
പക്ഷെ ധോണിയോട് പറഞ്ഞപ്പോള്‍ അദ്ദേഹത്തില്‍ നിന്നും പ്രതികരണമൊന്നുമുണ്ടായിരുന്നില്ല. മല്‍സരം തുടങ്ങി, റാഷിദാണ് ബൗള്‍ ചെയ്യുന്നത്. ധോണിയെ തന്റെ ആദ്യ പന്തില്‍ തന്നെ അദ്ദേഹം ക്ലീന്‍ബൗള്‍ഡാക്കി. വമ്പന്‍ കവര്‍ ഡ്രൈവിനു ശ്രമിച്ച ധോണിക്കു പിഴച്ചു. പന്ത് വിക്കറ്റ് തെറിപ്പിക്കുകയും ചെയ്തു. ഇതു കണ്ടപ്പോള്‍ ശരിക്കും നിരാശ തോന്നി. ഔട്ടായ ശേഷം ഗ്രൗണ്ടില്‍ നിന്നും നേരെ ഡഗൗട്ടില്‍ ഇരുന്ന തന്റെയടുത്തേക്കാണ് ധോണി വന്നത്. ഞാന്‍ എന്റേതായ രീതിയിയില്‍ കളിക്കാം, നന്ദിയെന്ന് രോഷത്തോടെ പറഞ്ഞ് ധോണി അവിടെ ഇരുന്നു. ഹസി ഓർമിച്ചു.
ധോണിയുടെ രോഷത്തിന് ഇരയായതോടെ കോച്ചെന്ന നിലയില്‍ സിഎസ്‌കെയില്‍ തന്റെ കരാര്‍ അവസാനിച്ചേക്കുമെന്ന് അന്നു ഭയപ്പെട്ടു. എന്നാല്‍ അതുണ്ടായില്ല. മല്‍സരശേഷം അടുത്തേക്ക് വന്ന ധോണി വളരെ നല്ല രീതിയില്‍ സംസാരിച്ചു. നിങ്ങള്‍ നല്‍കിയ വിവരം ശരിയായിരുന്നുവെന്ന് പറഞ്ഞ ധോണി തനിക്കു അതിനെതിരേ കളിക്കാന്‍ സമയം വേണമെന്നും പരിശീലനത്തിലൂടെ മാത്രമേ ഇതിനു സാധിക്കൂയെന്നും പറഞ്ഞു. ഹസി വെളിപ്പെടുത്തി.