അമേരിക്കയിലെ ടിക്‌ടോക്കിനെ വാങ്ങാനുള്ള നീക്കം ഉപേക്ഷിച്ചിട്ടില്ലെന്ന് മൈക്രോസോഫ്റ്റ്. കമ്പനിയുടെ സിഇഒ സത്യ നാദെല്ലയും അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും തമ്മിൽ നടത്തിയ ചർച്ചയ്‌ക്കുശേഷമാണ് പ്രഖ്യാപനം. യുഎസ് പൗരന്മാരുടെ വ്യക്തി വിവരങ്ങൾ ടിക്‌ടോക് ചോർത്തുന്നുവെന്നും ദേശീയസുരക്ഷയ്ക്ക് ഭീഷണിയാണെന്നും ആരോപിച്ച് നിരോധിക്കുമെന്ന് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ട്രംപ് ഉന്നയിച്ച പ്രശ്‌നങ്ങൾ പരിഗണിക്കും. ടിക്‌ടോക്കിന്റെ മാതൃകമ്പനിയായ ബൈറ്റ്ഡാൻസുമായി ചർച്ചകൾ തുടരുമെന്നും സെപ്തംബർ 15നകം പൂർത്തിയാക്കുമെന്നും കമ്പനി അറിയിച്ചു.
മൈക്രോസോഫ്‌റ്റിന്റെ ഏറ്റെടുക്കൽവഴി 5000 കോടി ഡോളറിന്റെ കരാർ തിങ്കളാഴ്ചയോടെ ഒപ്പിടുമെന്നായിരുന്നു പ്രതീക്ഷിച്ചിരുന്നത്. കമ്പനി ഓഹരിയുടെ ഒരു വിഹിതം നൽകണമെന്ന ബൈറ്റ്ഡാൻസിന്റെ ആവശ്യം മൈക്രോസോഫ്‌റ്റ് അംഗീകരിക്കാതെയിരുന്നതിനാലാണ് ചർച്ച നീണ്ടത്.